മധ്യപ്രദേശില്‍ പത്ത് മാംസവില്‍പ്പന ശാലകൾ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി

ഉജ്ജയിന്‍: മധ്യപ്രദേശിൽ അനധികൃതമായി മാംസ വില്‍പ്പന നടത്തിയതിന് പത്ത് കടകളും ബി.ജെ.പി. പ്രവര്‍ത്തകനെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട മൂന്നുപേരുടെ വീടുകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി.
തുറസ്സായ സ്ഥലത്ത് മാംസ വില്‍പ്പന തടയണമെന്ന മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉജ്ജയിനിലെ നടപടി. പകല്‍ സമയത്താണ് ഉജ്ജയിനിലെ കടകള്‍ പൊളിച്ചനീക്കിയതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഇത്തരം കടകള്‍ അടച്ചുപൂട്ടുകയോ നടപടി നേരിടേണ്ടിവരികയോ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാറൂഖ് റെയിന്‍, ബിലാല്‍, അസ്ലാം എന്നീ മൂന്നുപേരുടെ വീടുകളാണ് പൊളിച്ചത്. ഭോപ്പാല്‍ മധ്യ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകന്‍ ദേവേന്ദ്ര താക്കൂറിനെ അക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയാണ് റെയിന്‍. ഇയാളും മറ്റു ചില ആളുകളും ചേര്‍ന്ന് താക്കൂറിനെ വെട്ടിപ്പരിക്കേൽപിച്ചിരുന്നു.
കേസില്‍ മറ്റു നാലു പേര്‍ക്കൊപ്പം റെയിനെയും അറസ്റ്റ് ചെയ്യുകയും വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. രാജ്യസുരക്ഷാ നിയമപ്രകാരമുള്ള കേസടക്കം 14 കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഭോപ്പാലിലെ ഹബീബ്ഗഞ്ജ് പോലീസ് സ്‌റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലും റെയിനിന്റെ പേരുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം, കൈയ്യേറ്റ ഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മ്മിച്ചതിനാലാണ് റെയിന്‍, ബിലാല്‍, അസ്ലം എന്നിവരുടെ വീട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Content Highlights: 10 Meat Shops Razed By Bulldozers In Madhya Pradesh After Open Sale Ban