ജീവിതത്തിലെ രണ്ടാമൂഴം സാധ്യമാക്കുന്ന ടൈംമെഷീന്‍| Kanam Review

കണം മൂവി പോസ്റ്റര്‍
കണം മൂവി പോസ്റ്റര്‍

എത്ര സിനിമകള്‍ കണ്ടാലും രസിപ്പിക്കുന്ന തരത്തിലുള്ള പ്രമേയമുള്ള സിനിമകള്‍ കണ്ടിരിക്കുന്നത് വളരെ രസകമാണ്. ഇംഗ്ലീഷ് സിനിമകള്‍ക്ക് ഇവിടെ കൂടുതല്‍ പ്രിയമാക്കിയതും അത്തരത്തിലെ ചില പ്രമേയങ്ങളാണ്. അതില്‍ തീര്‍ച്ചയായും എടുത്തു പറയേണ്ടൊന്നാണ് സയന്‍സ് ഫിക്ഷന്‍. കണ്ണീരും ചിരിയും മാത്രം കണ്ടുകൊണ്ടിരുന്നിടത്ത് ഇങ്ങനെയുള്ള ടോപ്പിക്കുകള്‍ വളരെ പുതുമയായി തോന്നി. പല സിനിമകളും ഇതിനെ പിന്‍താങ്ങി കൊണ്ട് ഇന്ത്യയില്‍ തന്നെ റിലീസ് ആവുകയും ചെയ്തു. ആ ലിസ്റ്റില്‍ ചേര്‍ത്തുവെക്കാവുന്ന ഒന്നാണ് സോണി ലിവ് റിലീസ് ചെയ്തിരിക്കുന്ന ''കണം'' എന്ന തമിഴ് ചിത്രം. ജീവിതത്തില്‍ ഒന്നു മുന്നോട്ടു പോകാനും ഒന്നു പിറകോട്ട് പോകാനും ആഗ്രഹിക്കത്താവരായി ആരും തന്നെയില്ല. അത്തരത്തില്‍ പുറകോട്ടും മുമ്പോട്ടും കൊണ്ടു പോകാനായി സാധിച്ചിട്ടുണ്ട് ഈ ചിത്രത്തിന്. മാത്രമല്ല അമ്മ- മകന്‍ ബന്ധത്തിന്റെ ഊഷ്മളതയിലൂടെയും ഇത് കൂട്ടികൊണ്ടുപോകുന്നു. ശ്രീ കാര്‍ത്തിക്ക് രചനയും സംവിധാനവും നിര്‍വഹിച്ച ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡ്രീം വാരിയര്‍ പിക്ചേഴ്സ് പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ പ്രഭു എന്നിവരാണ്. തമിഴിലും തെലുങ്കിലും ഒരേ സമയത്താണ് ഇത് ചിത്രീകരിച്ചിട്ടുള്ളത്. ഒരു പിടി നല്ല സിനിമകളിലൂടെ സുപരിചിതനായ ശര്‍വാനന്ദാണ് നായകന്‍.

ആദി, പാണ്ടി, കതിര്‍ എന്നീ മൂന്ന് ചെറുപ്പക്കാരാണ് കഥയിലെ നായകന്മാര്‍. ചെറുപ്പം മുതല്‍ തന്നെ മൂവരും വേര്‍പിരിയാത്ത സുഹൃത്തുക്കളാണ്. സംഗീതത്തെ ജീവനായി കരുതുന്ന ആദിയുടെ ദൗര്‍ബല്യം അവന്റെ സഭാകമ്പമാണ്. ഇത് മൂലം അവന്‍ പല മത്സരങ്ങളിലും പരാജിതനാകുന്നുണ്ട്. കതിരിന് തന്റെ സങ്കല്‍പ്പങ്ങള്‍ക്കൊത്ത വധുവിനെ കിട്ടാത്തതാണ് പ്രശ്‌നം. പഠിക്കാന്‍ വിട്ടിരുന്ന സമയത്ത് പഠിച്ചിരുന്നെങ്കില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി തീരില്ലായിരുന്നുവെന്ന കുറ്റബോധത്തിലാണ് പാണ്ഡി ജീവിക്കുന്നത്. നായകനായ ആദിയുടെ അമ്മ ഒരു അപകടത്തില്‍ നന്നേ ചെറുപ്പത്തില്‍ തന്നെ മരിച്ചിരുന്നു. ഇത് ആദിയുടെ തീരാദുഖത്തിന് കാരണമാകുന്നു. ആദിയുടെ കാമുകിയായ വൈഷ്ണവി അവനുവേണ്ടി ഓരോ മത്സരങ്ങളിലും പങ്കെടുക്കാനുള്ള അവസരം ഉണ്ടാക്കുന്നുണ്ടെങ്കിലും ആദിക്ക് ഒന്നിലും ഒന്നുമാകാന്‍ സാധിക്കുന്നില്ല. വൈഷ്ണവിയെ റിതു വര്‍മ്മ വളെര നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഓരോ തരത്തിലും പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഇവര്‍ക്ക് മുന്നില്‍ ദൈവമായി എത്തുന്നത് ഡോക്ടര്‍ റങ്കി കുട്ട പോള്‍ എന്ന ശാസ്ത്രജ്ഞനാണ്. നാസര്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവര്‍ ഇയാളെ യാദൃശ്ചികമായി സന്ദര്‍ശിക്കുയും സമാനമായ ഒരു സാഹചര്യം പങ്കുവെക്കുകയും ചെയ്യുന്നു. എല്ലാവരുടെയും ജീവിതത്തില്‍ ലഭിക്കാത്ത സെക്കന്‍ഡ് ചാന്‍സ് എന്ന പ്രതിഭാസം അയാള്‍ ടൈം മെഷീനിലൂടെ നടത്തി കൊടുക്കാന്‍ തീരുമാനിക്കുന്നു.  അത്തരത്തില്‍ കടന്ന കാലത്ത് പോകുന്ന ഇവരുടെ കഥയെ ചുറ്റിപ്പറ്റിക്കൊണ്ടാണ് കഥ മുന്നോട്ട് പോകുന്നത്. പല ട്വിസ്റ്റുകളും കോമഡി രംഗങ്ങളും സമ്മാനിക്കുന്ന തരത്തിലുള്ള ഈ ചിത്രം മനസ്സിനെ തൊടുന്ന തരത്തിലുള്ള വൈകാരിക മുഹൂര്‍ത്തങ്ങളും ഒരുക്കുന്നു. വളരെ രസകരമായ രീതിയിലുള്ള സെക്കന്‍ഡ് ഹാഫ് തന്നെയാണ് സിനിമയുടെ ആത്മാവ്. 

നഷ്ടപ്പെട്ട പല കാര്യങ്ങളും വീണ്ടെടുക്കാന്‍ മനുഷ്യന് സാഹചര്യങ്ങള്‍ മൂലം സാധിക്കില്ല എന്ന വലിയ ആശയം ഈ ചിത്രം മുന്നോട്ട് വെക്കുന്നു. ആദിയുടെ അമ്മയായി അഭിനയിക്കുന്ന എവര്‍ഗ്രീന്‍ നായിക അമല അക്കിനേനി അമ്മ എന്ന വാക്കിനോട് പൂര്‍ണ്ണത നിറച്ചാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. അമ്മയ്ക്ക് ഒരാളുടെ വ്യക്തി ജീവിതത്തിലുള്ള പങ്ക് ശരിയായി വിളിച്ചോതാന്‍ സഹായിക്കുന്നതാണ് ഈ ചിത്രം. ആ സ്‌നേഹത്തെ ഊട്ടിയുറപ്പികുന്ന തരത്തിലുള്ള സ്‌നേഹസാന്ദ്രമായ ഒരു ഗാനവും ഈ ചിത്രത്തിലുണ്ട്. സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് ജെയ്ക്സ് ബിജോയിയാണ്. കൂടാതെ തമിഴ് സിനിമാതാരം കാര്‍ത്തിയും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. രമേഷ് തിലക്ക്, സതീഷ് എന്നിവരാണ് പാണ്ടിയെയും കതിരിനെയും അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ എംഎസ് ബാസ്‌ക്കര്‍, യോഗ് ജാപ്പി, വയ്യാപുരി, ചൈല്‍ഡ് ആര്‍ട്ടിസ്റ്റുകളായ ജയ് ആദിത്യ, ഹിതേഷ്, നിത്യരാജ് എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങള്‍. ശ്രീജിത്ത് സരങ്ക് എഡിറ്റിങ്ങ് നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സുജിത്ത് സരംങ്കാണ്.
 

Content Highlights: kanam movie review