'ഭയങ്കര നാറ്റമായിരുന്നു, കഴുകിയാലും പോവില്ല, ആ മൃഗം എന്നെ കൊന്നുതിന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു'

നടൻ സിൽവസ്റ്റർ സ്റ്റാലൺ | ഫോട്ടോ: AP
നടൻ സിൽവസ്റ്റർ സ്റ്റാലൺ | ഫോട്ടോ: AP

ഹോളിവുഡ് താരമാവുന്നതിനുമുൻപേയുള്ള ജീവിതം വെളിപ്പെടുത്തി നടനും സംവിധായകനുമായ സിൽവസ്റ്റർ സ്റ്റാലൺ. ന്യൂയോർക്കിലെ ഒരു മൃഗശാലയിൽ സിംഹത്തിൻ്റെ കൂട് വൃത്തിയാക്കുന്നതുൾപ്പെടെയുള്ള ജോലികൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജിമ്മി ഫാലൻ്റെ 'ദി ടുനൈറ്റ് ഷോ'യിൽ അതിഥിയായി എത്തിയതായിരുന്നു സ്റ്റാലൺ. തൻ്റെ കഷ്ടപ്പാടുകളുടെ ആദ്യ നാളുകളെക്കുറിച്ചും 'ദി സ്റ്റെപ്‌സ്' എന്ന തൻ്റെ ഓർമ്മക്കുറിപ്പിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജീവിതത്തിൽ താൻ നേരിട്ട പ്രയാസങ്ങളെക്കുറിച്ചും നടൻ ഓർത്തെടുത്തു.

കയ്യിൽ പണമില്ലാത്തപ്പോൾ ആരും ഏത് ജോലിയും സ്വീകരിക്കുമെന്ന് സിൽവസ്റ്റർ സ്റ്റാലൺ പറഞ്ഞു. ഓ​ഗസ്റ്റിലെ ചൂടുള്ള ഒരുദിവസം തെരുവിലൂടെ നടക്കുമ്പോൾ ഒരു ചിന്ത വന്നു. എന്തുകൊണ്ട് സിംഹത്തിന്റെ കൂടുകൾ വൃത്തിയാക്കുന്ന ജോലികൾ ചെയ്തുകൂടാ എന്നായിരുന്നു അത്. വളരെ രൂക്ഷമായ ​നാറ്റം അനുഭവിച്ച് ചെയ്യേണ്ട ജോലിയായിരുന്നു അത്. ഏകദേശം മൂന്നരയാഴ്ച മൃ​ഗശാലയിൽ ജോലി ചെയ്തു. ആ മൃ​ഗം തന്നെ ഒന്ന് കൊന്ന് തിന്നിരുന്നെങ്കിലെന്ന് ആ​ഗ്രഹിച്ചിട്ടുണ്ട്. ആ നാറ്റം തനിക്ക് ഒട്ടും സഹിക്കാൻ കഴിഞ്ഞില്ലെന്നും സ്റ്റാലൺ പറഞ്ഞു. 

"രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ദേഹത്തുനിന്നും നാറ്റം വരും. എത്ര കുളിച്ചാലും ആ മണം പോകില്ല. അത് അവിടെത്തന്നെ ഉണ്ടാകും. എനിക്ക് അതിൽ നിന്ന് രക്ഷപ്പെടണമെന്ന് തോന്നി. അതിനാൽ ഒരു ഡെലികാറ്റെസെനിൽ (ഡെലി) ഇറച്ചി മുറിക്കുന്ന ജോലി ചെയ്യാമെന്ന് കരുതി," സ്റ്റാലോൺ ഓർത്തെടുത്തു.

ഡെലിയിലെ തൻ്റെ പുതിയ ജോലി അത്ര മെച്ചപ്പെട്ട ഒന്നായിരുന്നില്ലെന്ന് 79-കാരനായ അദ്ദേഹം സമ്മതിച്ചു. "പിന്നെയും മോശമായ സാഹചര്യത്തിലേക്കാണ് എത്തിയത്. പണ്ട് എനിക്ക് പസ്‌ട്രാമിയുടെ (ബീഫ് കൊണ്ടുള്ള വിഭവം) നല്ലൊരു കഷ്ണം മുറിക്കാൻ കഴിയുമായിരുന്നു, നിങ്ങൾക്ക് ഒരു ദിവസം മൂന്ന് ഔൺസ് ഇറച്ചി കഴിക്കാം. അതായിരുന്നു സൗജന്യ ഉച്ചഭക്ഷണത്തിനുള്ള അനുവാദം. അത് വൃത്തിയാക്കുന്നതിലാണ് പ്രശ്നം. ഒരു പസ്‌ട്രാമി കുക്കറിൻ്റെ അടിയിലേക്ക് ഒരിക്കലും നോക്കരുത്, കാരണം നിങ്ങൾ നരകം കാണും." അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രൈം-ത്രില്ലർ സീരീസായ 'തുൾസ കിംഗ് സീസൺ 3' ആണ് സിൽവസ്റ്റർ സ്റ്റാലൺ അഭിനയിച്ച് ഉടൻ പുറത്തുവരുന്ന പരമ്പര. സീരീസ് സെപ്റ്റംബർ 21-ന് റിലീസ് ചെയ്യും.

Content Highlights: From Lion's Cage to Pastrami: Sylvester Stallone's Pre-Fame Odd Jobs