ബിജെപി വാക്കുപാലിച്ചില്ലെന്ന് ശരത്കുമാർ; ഡിഎംകെയിൽ തിരികെചേർന്നേക്കുമെന്ന് അഭ്യൂഹം

#സ്വന്തം ലേഖകൻ
രാധിക ശരത്കുമാറും ശരത്കുമാറും നരേന്ദ്രമോദിയും | Photo: PTI
രാധിക ശരത്കുമാറും ശരത്കുമാറും നരേന്ദ്രമോദിയും | Photo: PTI

ചെന്നൈ: പാർട്ടിയിൽ പ്രധാന ചുമതലകൾ ഏൽപ്പിക്കാമെന്ന വാഗ്ദാനം ബി.ജെ.പി. പാലിച്ചില്ലെന്ന് നടൻ ശരത്കുമാർ. താനും ഭാര്യ രാധികയും ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ശരത്കുമാർ വീണ്ടും ഡി.എം.കെ.യിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ട്.

ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷിയുടെ നേതാവായിരുന്ന ശരത് കുമാർ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപാണ് ബി.ജെ.പി.യിൽ ചേർന്നത്. ഭാര്യ രാധിക വിരുദുനഗർ മണ്ഡലത്തിൽനിന്ന് മത്സരിച്ചെങ്കിലും തോറ്റു. ബി.ജെ.പി.യിൽ ചേർന്ന് രണ്ടുവർഷമായിട്ടും തന്റെ അനുയായികൾക്ക് പാർട്ടിയിൽ സ്ഥാനമൊന്നും നൽകിയിട്ടില്ലെന്ന് ശരത് കുമാർ ഞായറാഴ്ച കുറ്റപ്പെടുത്തി. തനിക്ക് ദേശീയതലത്തിൽ ചുമതല നൽകാമെന്നുപറഞ്ഞെങ്കിലും അതുമുണ്ടായില്ല. തിങ്കളാഴ്ച ചെന്നൈയിലെത്തുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെക്കണ്ട് ഈ വിഷയത്തിലെ പരാതി അറിയിക്കുമെന്ന് ശരത് കുമാർ പറഞ്ഞു. താനോ രാധികയോ ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അണ്ണാ ഡി.എം.കെ. നേതാവ് ജയലളിതയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും ഡി.എം.കെ.യിലൂടെയാണ് ശരത്കുമാർ രാഷ്ട്രീയത്തിലിറങ്ങിയത്. 1998-ൽ ഡി.എം.കെ. ടിക്കറ്റിൽ തിരുനൽവേലിയിൽനിന്ന് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2001-ൽപാർട്ടി അദ്ദേഹത്തെ രാജ്യസഭയിലേക്കയച്ചു. പക്ഷേ, 2006 നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ്‌ അദ്ദേഹം എം.പി.സ്ഥാനം രാജിവെച്ച് അണ്ണാ ഡി.എം.കെ.യിൽ ചേർന്നു. 2007-ൽ അണ്ണാ ഡി.എം.കെ. വിട്ട് ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി എന്നപേരിൽ സ്വന്തം പാർട്ടിയുണ്ടാക്കി. ബി.ജെ.പി.യിൽനിന്നു രാജിവെച്ചാൽ ശരത് കുമാർ വീണ്ടും ഡി.എം.കെ.യിൽ ചേരുമെന്നാണ് കരുതുന്നത്.

Content Highlights: Sarath Kumar accuses BJP of failing to provide key party roles as promised. Actor confirms he and Raadhika will not contest in the upcoming elections. Speculation intensifies regarding his potential return to the DMK party. Sarath Kumar plans to address grievances with Union Minister Piyush Goyal