21 വർഷങ്ങൾക്കുശേഷം പ്രഭുദേവയും വടിവേലുവും വീണ്ടും ഒന്നിക്കുന്നു, പൂജ ദുബായിൽ നടന്നു

വടിവേലുവും പ്രഭുദേവയും | ഫോട്ടോ: അറേഞ്ച്ഡ്
വടിവേലുവും പ്രഭുദേവയും | ഫോട്ടോ: അറേഞ്ച്ഡ്

ദുബായ്: 21 വര്‍ഷത്തെ ഇളവേളക്ക് ശേഷം പ്രഭുദേവയും വടിവേലുവും ഒന്നിച്ച് അഭിനയിക്കുന്നു. സിനിമയുടെ പേര് പിന്നീട് പ്രഖ്യാപിക്കും. വിയറ്റ്‌നാമില്‍ ചിത്രീകരിക്കുന്ന സിനിമയുടെ പൂജ ദുബായില്‍ നടന്നു. സാം റോഡറിക്‌സിന്റെ സംവിധാനത്തില്‍ ദുബായിലെ കണ്ണന്‍ രവി ഗ്രൂപ്പ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയിലാണ് 21 വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രഭുദേവ വടിവേലു വീണ്ടും ഒന്നിക്കുന്നത്. 

2004 ല്‍ പുറത്തിറങ്ങിയ വിജയ്കാന്ത് ചിത്രം 'എങ്കള്‍ അണ്ണ'യിലാണ് ഇവര്‍ ഏറ്റവും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്. വടിവേലു ഒരേസമയം തന്റെ മൂത്ത സഹോദരനും സുഹൃത്തുമാണെന്ന് പറഞ്ഞാണ് പ്രഭുദേവ സിനിമയെ കുറിച്ച് സംസാരിച്ചു തുടങ്ങിയത്. വടിവേലു, യുവശങ്കര്‍ രാജ, സാം റോഡറിക്‌സ് എന്നിവരുമായി ഒന്നിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രഭുദേവ പറഞ്ഞു.

1994 ല്‍ ഇറങ്ങിയ കാതലന്റെ വിജയത്തിന് ശേഷം പ്രേക്ഷകര്‍ ഉറ്റുനോക്കിയിരുന്ന കോമ്പോ ആയിരുന്നു പ്രഭുദേവയും വടിവേലുവും. ദുബായില്‍ നടന്ന സിനിമയുടെ പൂജയില്‍ നടന്‍മാരായ ജീവ, തമ്പി രാമയ്യ, സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ, സംവിധായകന്‍ സാം റോഡറിക്‌സ് തുടങ്ങിയവരും പങ്കെടുത്തു. ജീവയെ നായകനാക്കി കണ്ണന്‍ രവി ഗ്രൂപ്പിന്റെ മൂന്നാമത്തെ ചിത്രത്തിന് കഴിഞ്ഞദിവസം ദുബായില്‍ നടന്ന ചടങ്ങില്‍ ട്രിപ്പിള്‍ ടി എന്ന് പേരിട്ടിരുന്നു.

Content Highlights: Prabhu Deva and Vadivelu team up for a new film after two decades, directed by Sam Rodrigues