മോഹൻലാലിനെ ആദരിച്ച് കരസേന, ലഭിച്ചത് വലിയ ബഹുമതിയെന്നും വലിയ പദ്ധതികൾ വരാനിരിക്കുന്നുവെന്നും താരം

മോഹൻലാൽ | ഫോട്ടോ: PTI
മോഹൻലാൽ | ഫോട്ടോ: PTI

ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ നടൻ മോഹൻലാലിനെ ആദരിച്ച് ഇന്ത്യൻ കരസേന. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ വെച്ച് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിനെ ആദരിച്ചു. ഇതൊരു വലിയ ബഹുമതിയാണെന്നും, കൂടുതൽ യുവാക്കളെ ടെറിട്ടോറിയൽ ആർമിയിൽ ചേർക്കുന്നതിനെക്കുറിച്ച് ജനറൽ ഉപേന്ദ്ര ദ്വിവേദിയുമായി ചർച്ച ചെയ്തതായും മോഹൻലാൽ പിന്നീട് പ്രതികരിച്ചു.

കഴിഞ്ഞ 16 വർഷമായി താനും കരസേനയുടെ ഭാഗമാണെന്ന് മോഹൻലാൽ പറഞ്ഞു. തന്റെ പരിമിതിക്കുള്ളിൽ നിന്ന് സൈന്യത്തിനും സാധാരണക്കാരുടെ ഉന്നമനത്തിനുമായി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ടിഎ ബറ്റാലിയനുകളിൽ എങ്ങനെ കൂടുതൽ കാര്യക്ഷമത കൊണ്ടുവരാം എന്നും രാജ്യത്തിനുവേണ്ടി നമുക്ക് എന്ത് ചെയ്യാൻ കഴിയുമെന്നും കരസേനാ മേധാവിയുമായി ചർച്ച ചെയ്തു. അതൊരു ചെറിയ ചർച്ചയായിരുന്നു, പക്ഷേ വലിയ പദ്ധതികൾ ഇനിയും വരാനിരിക്കുന്നുവെന്നും മോഹൻലാൽ സൂചിപ്പിച്ചു.

സ്‌ക്രീനിൽ നിരവധി തവണ സൈനികന്റെ വേഷം ചെയ്ത മോഹൻലാൽ, ഇനിയും അത്തരം സിനിമകൾ ചെയ്യാൻ പദ്ധതിയുണ്ടെന്നും പറഞ്ഞു. "ഞാൻ സൈന്യത്തെക്കുറിച്ച് നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും സംവിധാനം ചെയ്തത് മേജർ രവിയാണ്. സൈന്യവുമായി ബന്ധപ്പെട്ട കൂടുതൽ സിനിമകളുമായി വരാൻ ഞങ്ങൾ പദ്ധതിയിടുന്നു." അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്കാരവിതരണത്തിനിടെയാണ് മോഹൻലാലിന് ഫാൽക്കേ പുരസ്കാരം രാഷ്ട്രപതി നൽകിയത്. ഈ നിമിഷം തന്റേതുമാത്രമല്ല. മറിച്ച്, മലയാള സിനിമയ്ക്ക് മുഴുവനും അവകാശപ്പെട്ടതാണ് എന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്. മലയാള സിനിമയുടെ പാരമ്പര്യത്തിനും സർഗാത്മകതയ്ക്കും ലഭിച്ച ആദരവായിട്ടാണ് പുരസ്കാരത്തെക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Actor Mohanlal receives commendation from Army Chief in New Delhi, calls it a great honour, says he and Gen Upendra Dwivedi discussed ways to get more youth to join Territorial Army