അന്വേഷണത്തില്‍ പാളിയെന്ന് ആരോപണം; 'മഞ്ഞുമ്മല്‍ ബോയ്‌സ്' തട്ടിപ്പ് കേസ് അന്വേഷണത്തിന് പ്രത്യേക സംഘം

സൗബിൻ ഷാഹിർ, ചിത്രത്തിൻ്റെ പോസ്റ്റർ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ/മാതൃഭൂമി
സൗബിൻ ഷാഹിർ, ചിത്രത്തിൻ്റെ പോസ്റ്റർ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ/മാതൃഭൂമി

മരട്: മഞ്ഞുമ്മൽ ബോയ്സ് സിനിമാ നിർമാണത്തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതല കൊച്ചി സിറ്റി ഡിസിപി (അഡ്മിനിസ്‌ട്രേഷൻ ആൻഡ് ക്രൈംസ്) വിനോദ് പിള്ളയ്ക്ക്. മരട് പോലീസ് അന്വഷിച്ചിരുന്ന കേസാണ് ഡിസിപിക്ക് കൈമാറിയത്. സംഘത്തിൽ മുൻപ് കേസിന്റെ അന്വേഷണച്ചുമതല വഹിച്ചിരുന്ന എസിപി പി. രാജ്കുമാർ, എസിപി ലത്തീഫ് എന്നിവരും ഉണ്ടാകും.

കേസിൽ ക്രമക്കേട് നടന്നതായി പറയുന്ന തുകയുടെ വ്യാപ്തിയും, അന്വേഷണത്തിലെ വിശ്വാസ്യതയ്ക്കെതിരേ പരാതിക്കാരന്റെ അഭിഭാഷകൻ നിയമനടപടി സ്വീകരിച്ചതും കണക്കിലെടുത്താണ് പുതിയ ഉത്തരവ്. 'മഞ്ഞുമ്മൽ ബോയ്സ്' സിനിമാ നിർമാതാക്കൾക്ക് ലാഭവിഹിതം നൽകാതെ പറ്റിച്ച കേസിലെ പ്രതികളെ സഹായിക്കുന്ന തരത്തിൽ നടൻ സൗബിൻ ഷാഹിർ ഉൾപ്പെട്ട കേസിൽ കാലതാമസം ഉണ്ടാക്കി പ്രതികളെ സഹായിക്കുന്നതിനായി ബാങ്ക് ഇടപാടുകളുടെ പ്രധാന രേഖകൾ ഫയലിൽ നിന്നെടുത്തുമാറ്റിയതായും പരാതി ഉയർന്നിരുന്നു. കേസിന്റെ പുരോഗതി വിലയിരുത്താൻ ഫയൽ വിളിച്ചുവരുത്തി ഡിസിപി പരിശോധന നടത്തിയ സമയത്താണ് ക്രമക്കേട് കണ്ടത്.

മഞ്ഞുമ്മൽ ബോയ്സ് സിനിമാനിർമാണത്തട്ടിപ്പ് കേസിൽ മരട് പോലീസ് സൗബിനെയും പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെയും രണ്ടുദിവസം ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പ്രതികൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

Content Highlights: Kochi City DCP takes over the investigation into the Manjummel Boys film production fraud case