തട്ടിക്കൂട്ട് സിനിമകൾ വേണ്ട; സമയമെടുത്ത് മികച്ച സിനിമയൊരുക്കാൻ നിർമാതാക്കൾ, OTT പേ പെർ വ്യൂ പ്രചോദനം

പത്തനംതിട്ട: മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ പുതിയ മലയാള സിനിമകൾ അനൗൺസ് ചെയ്യുന്നതിൽ ഗണ്യമായ കുറവ്. മുൻവർഷങ്ങളിൽ ജൂലായ് ആകുമ്പോൾത്തന്നെ അടുത്ത ജനുവരിവരെ റിലീസ് ആവാൻ സാധ്യതയുള്ള സിനിമകൾ തീയേറ്റർ ബുക്കിങ് തുടങ്ങും. എല്ലാ മാസവും ശരാശരി നാല് അഞ്ച് സിനിമകൾ എങ്കിലും ബുക്കിങ് എത്തുമായിരുന്നുവെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഈവർഷം പകുതി ബുക്കിങ് പോലും ആയിട്ടില്ല.
ഏതെങ്കിലും സിനിമയെടുത്ത് കച്ചവടം ചെയ്യുന്നതിലുപരി കഥയ്ക്കും കലാമൂല്യത്തിനും പ്രാധാന്യം നൽകി സിനിമയെടുക്കാനാണ് പല നിർമാതാക്കൾക്കും താത്പര്യം. സാധാരണ ആറുമാസം മുൻപൊക്കെ സിനിമാ റിലീസിന് തീയേറ്ററുകൾ ബുക്ക് ചെയ്യും. അനൗൺസ് ചെയ്യാറുമുണ്ട്. എന്നാൽ ഈവർഷം ഓണത്തിനുശേഷം റിലീസ് അനൗൺസ്മെന്റുകൾ വളരെ കുറവാണ്. മുൻപത്തെപ്പോലെ വളരെ വേഗം സിനിമകൾ ചെയ്യാൻ പല നിർമാതാക്കളും താത്‌പര്യപ്പെടുന്നില്ല.
ഒടിടി പ്ലാറ്റ്ഫോമുകൾ മലയാള സിനിമകളുടെ പ്രദർശന അവകാശം ‘പേ പെർ വ്യൂ’ കരാറിൽ വാങ്ങാൻ തുടങ്ങിയതും ഇതിന് വലിയൊരു കാരണമാണ്. ആളുകൾ കാണുന്നതിന് അനുസരിച്ചുമാത്രം പണം നൽകുന്ന ‘പേ പെർ വ്യൂ’ സംവിധാനത്തിലാണ് ഇപ്പോൾ പല പ്ലാറ്റ്ഫോമുകളും സിനിമകൾ വാങ്ങുന്നത്. സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ ഒരുമണിക്കൂർ കാണുമ്പോൾ ആറുമുതൽ എട്ടുരൂപ വരെയാണ് നിർമാതാക്കൾക്ക് ലഭിക്കുക. വിവിധ ഒടിടി കമ്പനികൾക്ക് അനുസരിച്ച് ഇത് വ്യത്യാസംവരാം.
തിയേറ്ററിൽ വിജയംനേടിയ ചിത്രങ്ങളും, പ്രേക്ഷക അഭിപ്രായം നേടിയ ചിത്രങ്ങളുമാണ് ഇപ്പോൾ കൂടുതലും മൊത്തം ഡിജിറ്റൽ അവകാശം വിറ്റുപോകുന്നത്. അല്ലെങ്കിൽ നിർമാതാവിന് ചെറിയതുകയ്ക്ക് സിനിമ വിൽക്കേണ്ടിവരും. എന്നാൽ സാറ്റലൈറ്റ് ചാനലുകളുള്ള ചില ഒടിടി പ്ലാറ്റ്ഫോമുകൾ ടിവി സംപ്രേഷണവും കൂടി ചേർത്ത് സിനിമകളുടെ ഡിജിറ്റൽ റൈറ്റ്സ് മൊത്തമായി വാങ്ങുന്നുണ്ട്. പക്ഷേ, ഇതിനും സിനിമയുടെ വിജയവും നിലവാരവും കണക്കാക്കി മാത്രമാണ് വിലയിടുക. പല ചെറിയചിത്രങ്ങളും തീയേറ്ററിൽ വലിയ വിജയമാവാതെ ഒടിടിയിൽ എത്തിയപ്പോൾ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു.
Content Highlights: A significant drop in new Malayalam film announcements this year