'ചില സോ കോള്‍ഡ് സാംസ്‌കാരിക നായകര്‍ക്ക് എതിരെയുള്ളതാണെങ്കിലും കൊണ്ടത് മറ്റ് ചിലര്‍ക്കാണ്'- കൃഷ്ണപ്രഭ

കൃഷ്ണപ്രഭ | Photo: facebook/ krishnaprabha
കൃഷ്ണപ്രഭ | Photo: facebook/ krishnaprabha

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടി കൃഷ്ണപ്രഭ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. 'നാട്ടില്‍ നടക്കുന്ന ഒരു വിഷയത്തിലും വാ തുറക്കാത്ത സംസ്‌കാരിക നായകര്‍ ജീവനോടെയുണ്ടെന്ന് അറിയിച്ചതില്‍ നന്ദിയുണ്ടേ' എന്നായിരുന്നു കൃഷ്ണപ്രഭ കുറിച്ചത്. ഇതിന് പിന്നാലെ ആ പോസ്റ്റിന് താഴെ ഒട്ടേറെപ്പേര്‍ കൃഷ്ണപ്രഭയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 

സഹപ്രവര്‍ത്തക പീഡനത്തിന് ഇരയായപ്പോള്‍ ചേച്ചി വാ തുറന്നിരുന്നോ എന്നായിരുന്നു ചിലരുടെ കമന്റ്. ഈ ഹേറ്റ് ക്യാമ്പെയ്‌ന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് നടി. താന്‍ അന്ന് വാ തുറന്നിരുന്നെന്നും ഇന്നും അവര്‍ക്കൊപ്പം തന്നെയാണെന്നും അവര്‍ തന്റെ അടുത്ത സുഹൃത്താണെന്നും കൃഷ്ണപ്രഭ വ്യക്തമാക്കി. ഈ പോസ്റ്റിന് താഴെ കമന്റ് ആയിട്ടാണ് അവര്‍ മറുപടി നല്‍കിയത്.

'കുറേ മുഖമില്ലാത്ത ഫേക്ക് ഐഡിയില്‍ നിന്ന് കോപ്പി പേസ്റ്റായി വരുന്ന ഒരു കമന്റിനുള്ള മറുപടി പറഞ്ഞില്ലെങ്കില്‍ ശരിയാവില്ല.. 'സഹപ്രവര്‍ത്തക പീഡനത്തിന് ഇരയായപ്പോള്‍ ചേച്ചി വാ തുറന്നിരുന്നോ'!
ഉത്തരം വാ തുറന്നിരുന്നു.. ഇന്നും അവള്‍ക്ക് ഒപ്പം തന്നെയാണ്. എന്റെ വളരെ അടുത്ത സുഹൃത്തും കൂടിയാണ് അവള്‍.. ഇനി സോഷ്യല്‍ മീഡിയയില്‍ പിന്തുണ അറിയിച്ച് പോസ്റ്റ് ചെയ്തിരുന്നോ എന്നാണ് ചോദ്യമെങ്കില്‍.. സ്‌ക്രോള്‍ ചെയ്തു 2017-ലേക്ക് പോവുക.. ഇപ്പോഴും അവിടെ തന്നെ പോസ്റ്റുകളുണ്ട് അതുകൊണ്ട് വേറെ ഐറ്റം ഇറക്കുക.. ഒരേ ക്യാപ്‌സ്യൂള്‍ കണ്ട് മടുത്തു! ഈ പോസ്റ്റ് ചില സോ കോള്‍ഡ് സാംസ്‌കാരിക നായകര്‍ക്ക് എതിരെ ഉള്ളതാണെങ്കിലും കൊണ്ടത് മറ്റു ചിലര്‍ക്കാണ്.'- കൃഷ്ണപ്രഭ കുറിച്ചു. 

'നീയെങ്കിലും ഇത് പറഞ്ഞല്ലോ' എന്ന കമന്റിന് പൊങ്കാല ലോഡിങ് എന്നും കൃഷ്ണപ്രഭ മറുപടി നല്‍കിയിട്ടുണ്ട്. നടിക്ക് പിന്തുണ അറിയിച്ചും ചിലര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 


 


 

Content Highlights: krishnaprabha on nilambur by election