‘നഴ്സുമാരുടെ വേഷത്തിൽ മാറ്റംവേണം’; തെറ്റിദ്ധരിക്കപ്പെട്ട തൊഴിൽ മേഖലയെന്ന് നടി കങ്കണ റണൗട്ട് എംപി

#Movies Desk
കങ്കണ റണൗട്ട് | ഫോട്ടോ: എഎൻഐ
കങ്കണ റണൗട്ട് | ഫോട്ടോ: എഎൻഐ

ഴ്‌സിങ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് നടിയും ബിജെപി എംപിയുമായ കങ്കണാ റണൗട്ട്. നഴ്‌സുമാരുടെ യൂണിഫോം കൊളോണിയൽ സ്വാധീനമുള്ളതാണ്. അതിൽ മാറ്റം വരണം. തെറ്റിദ്ധരിക്കപ്പെട്ട തൊഴിൽമേഖലയാണിതെന്നും കങ്കണ അഭിപ്രായപ്പെട്ടു.

'അവരുടെ ജീവിതത്തേക്കാൾ, ആളുകൾക്ക് അവരോടുള്ള മനോഭാവം മാറണം. ആളുകൾ ലൈംഗികച്ചുവയോടെ കാണുന്ന തൊഴിലാണ് നഴ്‌സിങ്. ഹാലോവീനിന് നഴ്‌സുമാരുടെ വേഷം ധരിച്ചെത്തുന്നു. അവരെ കളിയാക്കുന്നു. നഴ്‌സുമാർക്ക് ശമ്പളം കുറവാണ്, ജോലി ഭാരം കൂടുതലാണ്, അവരെ ലൈംഗികവത്കരിക്കുന്നു', കങ്കണ പറഞ്ഞു.

'നമ്മൾ നഴ്‌സുമാർക്ക് അർഹിക്കുന്ന ബഹുമാനം നൽകുന്നില്ല. വാച്ച്മാൻമാരുടേയും ശുചീകരണത്തൊഴിലാളികളുടേയും അവസ്ഥ സമാനമാണ്. അവർ രോഗികളെ പരിപാലിക്കുന്നു. അത് വളരെ പ്രാധാന്യമേറിയ ജോലിയാണ്. അവരെ നാം കാര്യമായി പരിഗണിക്കുന്നില്ല', കങ്കണ അഭിപ്രായപ്പെട്ടു.

'ബ്രിട്ടീഷ് കാലത്തേതാണ് നഴ്‌സുമാരുടെ വേഷം. ഡോക്ടർമാർക്ക് എന്തുധരിച്ചാലും അതിനുമുകളിൽ ഒരു കോട്ട് ഇട്ടാൽ മതി. എന്നാൽ, ചൂടായാലും തണുപ്പായാലും നഴ്‌സുമാർക്ക് ഒരേ വേഷമാണ്. അത് വിദേശശൈലിയിൽ ഉള്ളതാണ്', നടി കൂട്ടിച്ചേർത്തു.

കങ്കണ നേഴ്‌സായി വേഷമിടുന്ന ‘ഭാരത് ഭാഗ്യ വിധാത’ പ്രദർശനത്തിനൊരുങ്ങുകയാണ്. 2008-ലെ മുംബൈ ഭീകരാക്രമണങ്ങളിൽ ലക്ഷ്യമിട്ട കാമാ ആശുപത്രിയിലെ ഒരു നഴ്‌സിന്റെ വേഷമാണ് ചിത്രത്തിൽ കങ്കണ ചെയ്യുന്നത്. പെൻ സ്റ്റുഡിയോസും കങ്കണയുടെ മണികർണിക ഫിലിംസും സഹനിർമ്മാതാക്കളായ ചിത്രത്തിൽ ഗിരിജ ഓക്ക്, സ്മിത ടാംബെ തുടങ്ങിയവരും അഭിനയിക്കുന്നു. മനോജ് താപഡിയായാണ് സംവിധാനം. ചിത്രം ജൂൺ 12-ന് തിയേറ്ററുകളിലെത്തും.

Content Highlights: Kangana Ranaut labeled nursing as the most sexualized profession during an interview. The actress highlighted issues like low wages and the sexualization of nursing uniforms. Prominent Malayalam actresses Mala Parvathi and Jewel Mary criticized the statement as misogynistic. Kangana plays a nurse in the upcoming film Bharat Bhagya Vidhata, releasing June 12, 2026. The film focuses on the 2008 Mumbai terror attacks at Cama Hospital