രണ്ടാം വാരത്തിലും 300 സ്ക്രീനുകളിൽ കളങ്കാവൽ; ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മമ്മൂട്ടി ചിത്രം

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ വമ്പൻ വിജയം നേടി രണ്ടാം വാരത്തിലേക്ക്. ആദ്യ വാരം പിന്നിടുമ്പോഴും ചിത്രം കേരളത്തിലെ 300ൽ പരം സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കുന്നത്. ഗംഭീര പ്രേക്ഷക പിന്തുണ നേടിയാണ് ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിച്ച ഏഴാമത്തെ ചിത്രം കൂടിയാണ്. വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്. റിലീസ് ചെയ്ത ആദ്യ വാരത്തിൽ തന്നെ ചിത്രം 50 കോടി ക്ലബിൽ എത്തിയിരുന്നു.
ഏറ്റവും വേഗത്തിൽ 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റെക്കോർഡും കളങ്കാവൽ സ്വന്തമാക്കിയിരുന്നു. ഭീഷ്മപർവം, കണ്ണൂർ സ്‌ക്വാഡ്, ഭ്രമയുഗം, ടർബോ എന്നീ ചിത്രങ്ങൾക്ക് ശേഷം 50 കോടി ക്ലബിൽ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവൽ. കുപ്രസിദ്ധമായ സയനൈഡ് മോഹൻ കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രം ആദ്യാവസാനം പ്രേക്ഷകരെ ത്രില്ലടിപ്പിച്ചു കൊണ്ടാണ് ആഗോള തലത്തിൽ ബ്ലോക്ക്ബസ്റ്റർ വിജയം തുടരുന്നത്.
ചിത്രം ഓവർസീസ് ഡിസ്ട്രിബൂഷൻ നടത്തിയത് ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം 'കുറുപ്പ്'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കളങ്കാവൽ. ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം നടത്തുന്ന ചിത്രം ഇതിനോടകം 60 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിക്കഴിഞ്ഞു. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും ചിത്രം മികച്ച പ്രതികരണവും ഗംഭീര കളക്ഷനുമാണ് നേടുന്നത്. വിനായകൻ നായകനും മമ്മൂട്ടി പ്രതിനായകനുമായി എത്തിയ ചിത്രം, ഇവരുടെ അസാമാന്യമായ പ്രകടന മികവിലാണ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്.
ചിത്രത്തിലെ സംഗീതവും ഉയർന്ന സാങ്കേതിക നിലവാരവും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. പ്രേക്ഷക പിന്തുണയോടൊപ്പം വലിയ നിരൂപക പ്രശംസയും നേടുന്ന ചിത്രം, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്. ജിബിൻ ഗോപിനാഥ്, ബിജു പപ്പൻ, രെജിഷ വിജയൻ, ഗായത്രി അരുൺ, മാളവിക, ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
ലോക' ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ തമിഴ്‌നാട്ടിൽ എത്തിച്ച ഫ്യുച്ചർ റണ്ണപ് ഫിലിംസ് ആണ് ചിത്രം തമിഴ്നാട് വിതരണം ചെയ്തത്. സിതാര എന്റെർറ്റൈന്മെന്റ്സ്, ലൈറ്റർ ബുദ്ധ ഫിലിംസ്, പെൻ മരുധാർ എന്നിവരാണ് ചിത്രം യഥാക്രമം ആന്ധ്ര/ തെലങ്കാന , കർണാടക, നോർത്ത് ഇന്ത്യ എന്നിവിടങ്ങളിൽ വിതരണം ചെയ്തിരിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
Content Highlights: Mammootty`s `Kalamkaval` continues its blockbuster run, screening on over 300 screens in its second week. A massive hit with audiences and critics!