'കടുവ'യ്ക്കെതിരെ കുറുവച്ചൻ ; പൃഥ്വിരാജ് ചിത്രം പ്രതിസന്ധിയിൽ

-
-

കൊച്ചി: കടുവാകുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന 'കടുവ' എന്ന ചിത്രം പ്രതിസന്ധിയില്‍. ചിത്രത്തിനെതിരേ പാലാ സ്വദേശിയായ കുറുവച്ചന്‍ എന്ന ജോസ് കുരുവിനാക്കുന്നേല്‍ എന്നയാള്‍ രം?ഗത്ത് വന്നതോടെയാണ് സിനിമ പ്രതിസന്ധിയിലായത്. കഥാപാത്രത്തിന്റെ പേരിന് തന്റെ പേരുമായി സാദൃശ്യമുള്ളത് ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പ്. സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് പ്രതിസന്ധി.

തന്റെ അനുമതിയില്ലാതെ ചിത്രം പുറത്തിറക്കാനാകില്ലെന്ന് കുരുവിനാക്കുന്നേല്‍ കുറുവച്ചന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

കടുവാകുന്നേല്‍ കുറുവച്ചന്‍എന്ന കഥാപാത്രത്തെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് നായകനാകുന്ന 'കടുവ' യ്ക്ക് പുറമെ സുരേഷ് ഗോപി നായകനാകുന്ന ടോമിച്ചന്‍ മുളകുപാടം ചിത്രവും അണിയറയിലൊരുങ്ങുന്നുണ്ട്. ഇത് കുരുവിനാക്കുന്നേല്‍ കുറുവാച്ചന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തിനെതിരേ കടുവയുടെ നിര്‍മാതാവ് ജിനു എബ്രഹാം പകര്‍പ്പാവകാശലംഘനം ആരോപിച്ചുകൊണ്ട് കോടതിയെ സമീപിച്ചിരുന്നു. 

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍  ജിനു എബ്രഹാം കോടതിയില്‍ ഹാജരാക്കി. കഥാപാത്രത്തിന്റെ പേരും കടുവ എന്ന ചിത്രത്തിന്റെ തിരക്കഥയുടെ എല്ലാ സീനുകളും രജിസ്റ്റര്‍ ചെയ്തതായും ഹര്‍ജി നല്‍കിയവര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് സുരേഷ് ?ഗോപി ചിത്രത്തിന് കോടതി വിലക്ക് പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങും സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും കോടതി തടഞ്ഞു.

ജിനുവിന്റെ സംവിധാന സഹായി ആയിരുന്ന മാത്യൂസ് തോമസ് പ്ലാമൂട്ടില്‍ ആണ് സുരേഷ്‌ഗോപിയുടെ 250-ാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത്. പ്രധാന കഥാപാത്രത്തിന്റെ പേരിന് കടുവയിലേതുമായി സാമ്യമുണ്ടെന്ന് സംശയം തോന്നിയതാണ് ജിനു പരാതിയുമായി കോടതിയെ സമീപിക്കാന്‍ കാരണം. പകര്‍പ്പാവകാശലംഘനം നടന്നിട്ടില്ലെങ്കില്‍ ചിത്രവുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സം നില്‍ക്കില്ലെന്നും ജിനു വ്യക്തമാക്കിയിരുന്നു.

Content Highlights: Kaduva Prithviraj Sukumaran Movies in Trouble after a man from Pala Jose kuruvinakunnel Kuruvachan files complaint against makers

Content Highlights: