ഈഗോയും അധികാരക്കൊതിയും,ഭരണസമിതിക്ക് പിടിപ്പുകേട്; അമ്മ ചിരിക്കാനുള്ള വകയായി-രാജിക്കത്തിൽ ജോയ് മാത്യു

കൊച്ചി: അമ്മ നിർവാഹക സമിതിയിൽനിന്ന് രാജി നൽകിയ നടൻ ജോയ് മാത്യു പ്രസിഡന്റിന് കൈമാറിയ കത്തിൽ ഭരണ സമിതിക്കെതിരെ രൂക്ഷവിമർശനം. പൊതുജനങ്ങളുടെ മുന്നിൽ 'അമ്മ' അപഹാസ്യരായതിന്റെ പ്രധാന കാരണം ഭരണ സമിതിയുടെ പിടിപ്പുകേടാണെന്ന് ജോയ് മാത്യുവിന്റെ കുറ്റപ്പെടുത്തൽ. ഭരണസമിതിയിലെത്തിയവരുടെ ചെറിയ ഈഗോയും വലിയ അധികാരക്കൊതിയും കാരണം സംഘടന നിത്യേനയെന്നോണം പരിഹാസ്യമായി. സംഘടന ചിരിക്കാനുള്ള വകയായി മാറിയെന്നും ജോയ് മാത്യു കുറ്റപ്പെടുത്തി.
'മലയാള സിനിമാ രംഗത്തു പ്രവർത്തിക്കുന്ന അഭിനേതാക്കളുടെ ക്ഷേമം മുൻനിർത്തി മുതിർന്ന നടന്മാർ സദുദ്ദേശത്തോടെ ആരംഭിച്ച 'അമ്മ' സംഘടന ഇന്ന് പൊതുജനങ്ങളുടെ മുന്നിൽ അപഹാസ്യരായിത്തീർന്നതിന്റെ പ്രധാന കാരണം ഞാനടക്കമുള്ള പുതിയ ഭരണ സമിതിയുടെ പിടിപ്പുകേടാണ് എന്നതിൽ തർക്കമില്ല. പാനൽ അല്ലാതെ വ്യക്തികളായി മത്സരിച്ച് ഭരണസമിതിയിലേക്ക് വന്നവരുടെ ചെറിയ ഈഗോയും വലിയ അധികാരക്കൊതിയും കാരണം നിത്യേനയെന്നോണം പൊതുജനമധ്യത്തിൽ പരിഹാസ്യമായി സമൂഹത്തിൽ ചിരിക്കാനുള്ള വകയായി മാറുകയാണ് ഈ സംഘടന. അംഗങ്ങളുടെ ക്ഷേമത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് പ്രവർത്തിക്കേണ്ട സംഘടന ഇത്തരത്തിൽ മുന്നോട്ടു പോകുന്നതിൽ ഞാൻ ഏറെ ഖിന്നനാണ്', കത്തിൽ പറയുന്നു.
'നിർവാഹകസമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധമോ പരസ്പര ബഹുമാനമോ ഇല്ലാ എന്ന വസ്തുത സമിതിയിലെ അംഗം എന്ന നിലക്ക് എനിക്ക് അനുഭവേദ്യമായിട്ടുള്ള കാര്യമാണ്. മറ്റു പല അംഗങ്ങൾക്കും എന്നെപ്പോലെ ഇക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാവും എന്ന് കരുതുന്നു. പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലുകളും തുടങ്ങി ആരോപണ പ്രത്യാരോപണങ്ങളിലൂടെ പോലീസിൽ പരാതിപ്പെടുന്നതുവരെയുള്ള നിർഭാഗ്യകരമായ കാര്യങ്ങളിലേക്ക് ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ചിരുന്നവർ തന്നെ എത്തിക്കുന്ന സാഹചര്യം എന്നെ അതീവനിരാശയിലാഴ്ത്തുന്നു', അദ്ദേഹം വ്യക്തമാക്കി.
ഐക്യമില്ലായ്മയുടെയും അവിശ്വാസത്തിന്റെയും നിഴലുകളാണ് ഓരോ നിർവാഹക സമിതി യോഗത്തിലും എനിക്ക് കാണാൻ കഴിഞ്ഞത്. എന്നാൽ അപൂർവം ചിലരെങ്കിലും ആത്മാർഥമായി സംഘടനാ പ്രവർത്തനം നടത്തുന്നുണ്ട് എന്നത് പറയാതിരുന്നുകൂടാ. നിർവാഹക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം, അശേഷം ജനാധിപത്യബോധമില്ലാത്ത ഒരു സംഘത്തിൽ യാതൊന്നും പ്രവർത്തിക്കാൻ സാധിക്കാതെ വന്നു എന്നതാണ് യാഥാർഥ്യം. മികച്ച പ്രവർത്തനവും ആരോഗ്യപരമായ ചർച്ചകളും തീരുമാനവും പ്രതീക്ഷിച്ച് എന്നെ തിരഞ്ഞെടുത്ത 'അമ്മ' അംഗങ്ങളോട് ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും കത്തിലുണ്ട്.
Content Highlights: Actor Joy Mathew has resigned from the executive committee of the Malayalam movie artists' association, AMMA, citing heavy dissatisfaction. In his resignation letter addressed to the president, he blamed the inefficiency of the new committee for making the organization a laughingstock before the public. He sharply criticized the committee members, stating that their petty egos and massive thirst for power have ruined the association's core purpose. The actor pointed out a severe lack of democratic values and mutual respect within the executive body, which has led to internal blame games and police complaints. Apologizing to the general members who voted for him, Joy Mathew expressed deep disappointment that he couldn't contribute constructively under such a dysfunctional panel.