“നമുക്കൊരുമിച്ച് കൃഷ്ണഗിരിയിൽ പോയി പശുക്കളെ വാങ്ങാം”; കുട്ടികർഷകരെ ചേർത്തുപിടിച്ച് ജയറാം

ജയറാം, മാത്യുവിനും ജോര്‍ജിനുമൊപ്പം ജയറാം
ജയറാം, മാത്യുവിനും ജോര്‍ജിനുമൊപ്പം ജയറാം

കൊച്ചി: നമുക്കൊരുമിച്ച് കൃഷ്ണഗിരിയിൽ പോയി പശുക്കളെ വാങ്ങാമെന്ന് ആവർത്തിക്കുമ്പോൾ നടൻ ജയറാമിന്റെ ഇരുവശത്തും മാത്യുവും ജോർജും നിറഞ്ഞ ചിരിയോടെ നിന്നു. കൊച്ചിയിൽ വ്യാഴാഴ്ച സംഘടിപ്പിച്ച ജയറാം ഫാൻസ് മീറ്റിൽ താരങ്ങളായി ഇടുക്കി തൊടുപുഴയിലെ കുട്ടിക്കർഷകരായ മാത്യുവും ജോർ‌ജും. ബന്ധുവിനൊപ്പം രാവിലെ ഏഴിന് വെള്ളിയാമറ്റത്തുനിന്നു പുറപ്പെട്ട് പത്തു മണിയോടെ കൊച്ചിയിലെത്തി.

പരിപാടിയുടെ സംഘാടകർ അപ്രതീക്ഷിതമായി മാത്യുവിനെയും ജോർജിനെയും മുന്നിലെത്തിച്ചതോടെ ജയറാം ഞെട്ടി. ഇരുവരെയും ചേർത്തുപിടിച്ചു. കൃഷ്ണഗിരിയിൽ നിന്നാണ് താൻ പശുക്കളെ വാങ്ങാറുള്ളതെന്ന് പറഞ്ഞ ജയറാം അടുത്ത യാത്രയിൽ കുട്ടിക്കർഷകരെ ഒപ്പം കൂട്ടാമെന്നും 10-15 പശുക്കളെ കൊണ്ടുവരാമെന്നുമുള്ള ഉറപ്പ് ഒന്നുകൂടി ദൃഢമാക്കി.

“പശുക്കളെ നഷ്ടമായപ്പോൾ സഹിക്കാനായില്ല, കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് ഞങ്ങൾക്ക് പശുക്കൾ. സംഭവം നടന്നതറിഞ്ഞ് ജയറാമേട്ടൻ വീട്ടിലെത്തുമെന്ന് പലരും പറഞ്ഞെങ്കിലും വിശ്വസിച്ചിരുന്നില്ല” - ജോർജിന്റെ വാക്കുകളിൽ ആശ്വാസവും ആനന്ദവും. പത്താംക്ലാസുകാരൻ മാത്യുവും തന്റെ ഭാവിആഗ്രഹം വ്യക്തമാക്കി - “ഒരു മൃഗഡോക്ടറാവണം”. ബുധനാഴ്ച സ്കൂളിലെത്തിയെങ്കിലും വീട്ടിലെ സന്ദർശകരുടെ തിരക്ക് കാരണം മടങ്ങേണ്ടിവന്നു. വെള്ളിയാഴ്ച മുതൽ സ്കൂളിൽ പോകാനാണ് മാത്യുവിന്റെ തീരുമാനം.

Content Highlights: Jayaram, young diary farmers mathew and jeorge, who lost cows due to poisoning