ഹേമ കമ്മിറ്റി: മാലാ പാര്‍വതിയുടെ ഹര്‍ജിക്കെതിരേ സുപ്രീം കോടതിയില്‍ WCC

#ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ്
മാലാ പാർവതി | ഫോട്ടോ: https://www.facebook.com/MaalaParvathy
മാലാ പാർവതി | ഫോട്ടോ: https://www.facebook.com/MaalaParvathy

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി വിഷയത്തില്‍ ചലച്ചിത്ര താരം മാല പാര്‍വതിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയക്കുന്നതിനെതിരെ ഡബ്ല്യു.സി.സി.. ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളില്‍ കേസ് എടുത്ത് അന്വേഷിക്കുന്നതിന് എതിരെയാണ് മാലാ പാര്‍വതി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജി അപ്രസക്തം ആയെന്ന് ഡബ്ല്യു.സി.സി.യുടെ അഭിഭാഷക സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം, ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് എതിരായ ഹര്‍ജികള്‍ ഡിസംബര്‍ 10-ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ജസ്റ്റിസ്മാരായ വിക്രം നാഥ്, പി. വാരാലെ എന്നിവരാണ് ഹര്‍ജി പരിഗണിക്കുന്നത്. 

ഹേമ കമ്മിറ്റിക്ക്  ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള  കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് മാലാ പാര്‍വതി സുപ്രീം കോടതിയെ സമീപിച്ചത്. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും, കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും ആയിരുന്നു  സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടി വ്യക്തമാക്കിയത്. ഹൈക്കോടതി വിധിക്കെതിരേ നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവര്‍ നല്‍കിയ ഹര്‍ജികളില്‍ സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

സമാനമായ ഹര്‍ജി ആയതിനാല്‍ മാല പാര്‍വതിയുടെ ഹര്‍ജിയിലും നോട്ടീസ് അയക്കണമെന്ന് അവരുടെ അഭിഭാഷകന്‍ ആബിദ് അലി ബീരാന്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ ഡബ്ല്യു.സി.സി.ക്ക് വേണ്ടി ഹാജരായ അഭിഭാഷക ഹരിപ്രിയ പദ്മനാഭന്‍ ശക്തമായി എതിര്‍ത്തു. അന്വേഷണം നടക്കുന്നതിനാല്‍ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി അപ്രസക്തം ആയെന്ന് ഹരിപ്രിയ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിധിക്കെതിരേ മറ്റ് രണ്ട് പേര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കഴിഞ്ഞ ദിവസമാണ് മാലാ പാര്‍വതി സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. 

പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാരും, സംസ്ഥാന വനിത കമ്മീഷനും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ഡബ്ല്യു.സി.സി.യും സുപ്രീം കോടതിയില്‍ എത്തുന്നത്. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസുമായി മുന്നോട്ട് പോകാന്‍ ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയില്‍ ഇന്ന് ഹാജരായത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ പരമേശ്വര്‍, അഭിഭാഷകരായ എ കാര്‍ത്തിക്, ആബിദ് അലി ബീരാന്‍, സൈബി ജോസ് കിടങ്ങൂര്‍, പാര്‍വതി മേനോന്‍ എന്നിവര്‍ ഹാജരായി.

Content Highlights: Hema Committee case; WCC file petition against Actress Mala Parvathi's plea in Supreame Court