ചലച്ചിത്രസംവിധായകന്‍ ടി. രാമറാവു അന്തരിച്ചു

ടി രാമ റാവു
ടി രാമ റാവു

ചെന്നൈ: പ്രമുഖ ചലച്ചിത്രസംവിധായകനും നിര്‍മാതാവുമായ ടി. രാമറാവു (83) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 1969-ല്‍ 'നവരാത്രി' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനാവുന്നത്. തുടര്‍ന്ന് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ നൂറിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

അമിതാഭ് ബച്ചന്‍, ജിതേന്ദ്ര, ധര്‍മേന്ദ്ര, സഞ്ജയ് ദത്ത്, അനില്‍ കപൂര്‍, ഗോവിന്ദ, മിഥുന്‍ചക്രവര്‍ത്തി, എന്‍.ടി. രാമറാവു, രജനീകാന്ത്, ശോഭന്‍ ബാബു, ബാലകൃഷ്ണ, ശ്രീദേവി, ജയപ്രദ, ജയസുധ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. 1980-കളില്‍ നടന്‍ ജിതേന്ദ്രയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'മനുഷ്യന്‍' നിര്‍മിച്ചതും സംവിധാനം ചെയ്തതും രാമറാവു ആയിരുന്നു. അന്ധാ കാനൂന്‍ എന്ന സിനിമയിലൂടെ രജനീകാന്തിനെ ആദ്യമായി ഹിന്ദിയില്‍ പരിചയപ്പെടുത്തി.

ബ്രഹ്മചാരി, ഇല്ലാലു, പാണ്ഡനിജീവിതം, നാച്ചേ മയൂരി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളില്‍ ചിലതാണ്. ശ്രീലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 'ദില്‍', 'യൂത്ത്', 'അരുള്‍', സംതിംങ് സംതിങ് ഉനക്കും എനക്കും', 'മലൈക്കോട്ടൈ' തുടങ്ങിയ തമിഴ് സൂപ്പര്‍ഹിറ്റുസിനിമകളുടെ നിര്‍മാതാവാണ്. ഹിന്ദിയില്‍ 'ജുദായി', 'ജീവന്‍ ധാര' 'ഏക് ഹി ഭൂല്‍', 'ഇങ്കുലാബ്', 'ഇന്‍സാഫ് കി പുക്കാര്','വതന്‍ കേ രഖ് വാലെ', 'ദോസ്തി ദുഷ്മനി' തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചു.

ഭാര്യ: താതിനേനി ജയശ്രീ, മക്കള്‍: ചാമുണ്ഡേശ്വരി, നാഗസുശീല, അജയ്.

Content Highlights: Film Director Producer T. Rama Rao passed away