‘രായനെ’ക്കാൾ മികച്ച ചിത്രങ്ങൾ ഉണ്ട്, പ്രതീക്ഷിച്ച പുരസ്കാരം എനിക്ക് കിട്ടാതിരുന്നിട്ടുണ്ട്- ധനുഷ്

72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കി നടനും സംവിധായകനുമായ ധനുഷ്. താൻ സംവിധാനം ചെയ്ത 'രായൻ' എന്ന സിനിമയേക്കാൾ മികച്ച തമിഴ് ചിത്രങ്ങൾ ആ വർഷം പുറത്തിറങ്ങിയിരുന്നുവെന്ന് താരം തുറന്നുസമ്മതിച്ചു. എങ്കിലും, ഒരു തമിഴ് നടന് ഒരേ വർഷം രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചതിനെ പോസിറ്റീവായി കാണണമെന്നും തമിഴ് സിനിമാ ലോകം അത് ആഘോഷിക്കണമെന്നും ചെന്നൈയിൽ നടന്ന ചടങ്ങിൽ ധനുഷ് പറഞ്ഞു.
'ക്യാപ്റ്റൻ മില്ലർ' എന്ന ചിത്രത്തിലെ പ്രകടനത്തിന് പ്രത്യേക പരാമർശവും 'രായന്' മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരവുമാണ് ധനുഷിനെ തേടിയെത്തിയത്. എന്നാൽ 'രായൻ' മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനോടാണ് താരം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
'രായന് ദേശീയ അവാർഡ് ലഭിച്ചു എന്നത് സത്യമാണ്. എന്നാൽ ആ വർഷം രായനേക്കാൾ നല്ല സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. മറ്റ് ചിത്രങ്ങളുടെ ആരാധകർ അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു, അതിനെ പൂർണ്ണമായും ബഹുമാനിക്കുന്നു,' ധനുഷ് വ്യക്തമാക്കി.
തന്റെ കരിയറിലെ മുൻകാല ചിത്രങ്ങളെക്കുറിച്ച് സംസാരിക്കവെ, പൂർണ്ണമായും അർഹിച്ച പല പുരസ്‌കാരങ്ങളും മുൻപ് തനിക്ക് ലഭിക്കാതെ പോയിട്ടുണ്ടെന്നും നടൻ ഓർത്തെടുത്തു. 'അതു ഒരു കനാ കാലം', 'പുതുപേട്ടൈ', '3', 'മയക്കം എന്ന', 'വട ചെന്നൈ', 'കർണൻ', 'മരിയൻ', 'രാഞ്ജന' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് ഏവരും കരുതിയിരുന്നെങ്കിലും അന്ന് അതുണ്ടായില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എത്ര കഠിനാധ്വാനം ചെയ്താലും ചില കാര്യങ്ങൾ താനേ സംഭവിച്ചു കൊള്ളുമെന്നും, അത്തരമൊന്നാണ് ഇപ്പോഴുണ്ടായതെന്നും ധനുഷ് പറഞ്ഞു. സിനിമയുടെ വിജയം എന്തുതന്നെയായാലും അതിനായി നൽകിയ അധ്വാനം സത്യസന്ധമായിരുന്നു. ഒരു തമിഴ് സിനിമാപ്രവർത്തകൻ എന്ന നിലയിൽ ലഭിച്ച ഈ അംഗീകാരങ്ങളെ തള്ളിക്കളയാതെ ആഘോഷിക്കണമെന്നും താരം കൂട്ടിച്ചേർത്തു.
'മഹാരാജ', 'മെയ്യഴകൻ' തുടങ്ങിയ ചിത്രങ്ങളാണ് 'രായനേക്കാൾ' പുരസ്‌കാരത്തിന് അർഹതയുള്ളതെന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ച. കൂടാതെ കാർത്തി, അരവിന്ദ് സ്വാമി, വിജയ് സേതുപതി, അനുരാഗ് കശ്യപ് എന്നിവരുടെ പ്രകടനങ്ങൾ 'ക്യാപ്റ്റൻ മില്ലറിനേക്കാൾ' മികച്ചുനിന്നു എന്നതരത്തിലും ചർച്ചകൾ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ധനുഷിന്റെ തുറന്നുപറച്ചിൽ.
Content Highlights: Actor and director Dhanush addressed the criticism surrounding his wins at the 72nd National Film Awards during an event in Chennai. He candidly acknowledged that there were indeed better Tamil films released that year than his directorial effort, Rayan. Respecting the opinions of opposing fans, Dhanush encouraged the Tamil film industry to positively celebrate a Tamil actor securing two national recognitions in a single year. Reflecting on his career, he recalled missing out on expected National Awards for highly acclaimed films like Pudhupettai, Vadachennai, Karnan, and Mariyaan. Social media users had strongly argued that films like Maharaja and Meiyazhagan were more deserving of the honor than Rayan.