പുതിയ പരാതി കിട്ടി; ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്നതിൽ ഇന്ന് ഉത്തരവില്ല

തിരുവനന്തപുരം: സിനിമാമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ടിൽ സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തുവിടുന്ന കാര്യത്തിൽ ഇന്ന് ഉത്തരവില്ല.
ഇതുസംബന്ധിച്ച് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങിയേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇന്ന് പുറത്തുവിടില്ലെന്നാണ് വിവരം. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഒരു പരാതി കൂടി ലഭിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരാവകാശ കമ്മീഷനിൽ നിന്ന് ലഭിക്കുന്ന വിവരം.
കമ്മിറ്റിക്ക് മൊഴിനൽകിയവരുടെ സ്വകാര്യവിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ട് പുറത്തുവിടണമെന്ന് നേരത്തേ കമ്മിഷൻ ഉത്തരവിട്ടിരുന്നു. റിപ്പോർട്ടിലെ 29 പാരഗ്രാഫുകൾ ഒഴിവാക്കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതിനുപുറമേ, റിപ്പോർട്ടിലെ 130 പാരഗ്രാഫുകൾകൂടി ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. ഇതിനെതിരേ നൽകിയ അപ്പീലിലാണ് നിർണായക ഉത്തരവ് പുറത്തുവിടാനിരുന്നത്.
റിപ്പോർട്ടിന്റെ പകർപ്പുതേടി മാധ്യമപ്രവർത്തകരാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിരുന്നത്. ഒട്ടേറെ അപ്പീലിനൊടുവിലാണ് റിപ്പോർട്ട് പുറത്തുവിടാൻ കമ്മിഷൻ അനുമതിനൽകിയത്.
സർക്കാർ സ്വന്തംനിലയിൽ റിപ്പോർട്ടിലെ ഭാഗങ്ങൾ വെട്ടിമാറ്റിയതിനെതിരേ മാധ്യമപ്രവർത്തകർതന്നെയാണ് വിവരാവകാശ കമ്മിഷണർക്ക് അപ്പീൽ നൽകിയത്. വിവരാവകാശ കമ്മിഷണർ നിർദേശിച്ച കാര്യങ്ങൾ പാലിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. കമ്മിഷൻ പറഞ്ഞതിനെക്കാൾ അധികം ഭാഗം ഒഴിവാക്കിയതിന് വിശദീകരണം നൽകിയിട്ടുമില്ല.
Content Highlights: delays the release of hema committe report