നടനെതിരായ ലൈംഗികാതിക്രമ പരാതി: ഹോളിവുഡ് നടി ബ്ലേക്ക് ലൈവ്‌ലിയുടെ അവകാശവാദങ്ങൾ തള്ളി കോടതി

ഹോളിവുഡ് നടനും സംവിധായകനുമായ ജസ്റ്റിൻ ബൽഡോനിയ്‌ക്കെതിരെ നടി ബ്ലേക്ക് ലൈവ്‌ലി നൽകിയ പരാതിയിലെ ഭൂരിഭാഗം അവകാശവാദങ്ങളും തള്ളി കോടതി. ലൈംഗികാതിക്രമം ഉൾപ്പെടെയുള്ളവയാണ് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്ട് കോടതി ജഡ്ജി ലൂയിസ് ലിമൻ തള്ളിയത്. ബ്ലേക്ക് ഉന്നയിച്ച 13 ആരോപണങ്ങളിൽ പത്തെണ്ണം തള്ളിയെങ്കിലും ബാക്കി മൂന്നെണ്ണത്തിൽ നടപടികളുമായി മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി.
2024-ലാണ് ജസ്റ്റിൻ ബൽഡോനിക്കെതിരെ ബ്ലേക്ക് ലൈവ്‌ലി നിയമയുദ്ധം ആരംഭിച്ചത്. ലൈംഗികാതിക്രമം, ലൊക്കേഷനിൽ തനിക്കെതിരായ അപവാദപ്രചരണം എന്നിവ ഉൾപ്പെടെ 13 ആരോപണങ്ങളാണ് താരം ഉന്നയിച്ചത്. ജസ്റ്റിൻ തന്നെ സംവിധാനം ചെയ്ത 'ഇറ്റ് എൻഡ്‌സ് വിത്ത് അസ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം. തന്റെ രൂപത്തേയും ശരീരഭാരത്തേയും കുറിച്ച് ജസ്റ്റിൻ മോശം രീതിയിൽ സംസാരിച്ചുവെന്നാണ് ബ്ലേക്ക് പറയുന്നത്. ഒരുകൂട്ടം ആളുകളെ വിലയ്‌ക്കെടുത്ത് തനിക്കെതിരെ ഓൺലൈൻ വാർത്തകൾ പടച്ചുവിട്ടുവെന്നും ബ്ലേക്ക് ആരോപിച്ചു. എന്നാൽ തനിക്കെതിരായ ബ്ലേക്കിന്റെ ആരോപണങ്ങൾ നിഷേധിച്ച ജസ്റ്റിൻ തിരിച്ചും കേസ് കൊടുത്തു.
ബ്ലേക്ക് സ്വതന്ത്രമായ കരാർ പ്രകാരം ജോലി ചെയ്യുന്നയാളായതിനാൽ ഫെഡറൽ നിയമപ്രകാരം ലൈംഗികാതിക്രമം എന്ന ആരോപണം ഉന്നയിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഷൂട്ടിങ് നടന്നത് ന്യൂജേഴ്‌സിയിലായതിനാൽ കാലിഫോർണിയയിലെ നിയമപ്രകാരവും ലൈംഗികാതിക്രമപരാതി നൽകാൻ കഴിയില്ലെന്നും ജഡ്ജി പറഞ്ഞു.
അതേസമയം പരാതിയിൽ ജസ്റ്റിനെതിരെ ബ്ലേക്ക് ഉന്നയിച്ച മൂന്ന് ആരോപണങ്ങൾ നിലനിൽക്കുമെന്നും ഇതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. കരാർ ലംഘനം, പ്രതികാരനടപടി എന്നിവ ഉൾപ്പെടെയുള്ള മൂന്ന് ആരോപണങ്ങളാണ് കോടതി അനുവദിച്ചത്. ഇവയിൽ മേയ് 18-ന് വാദം കേൾക്കും.
Content Highlights: A New York federal judge has dismissed 10 out of 13 allegations filed by Blake Lively against her 'It Ends With Us' director Justin Baldoni. While the sexual harassment claims were rejected due to jurisdictional and employment status reasons, the court allowed three counts related to breach of contract to proceed.