ടെറസിൽനിന്ന് വീണ് പരിക്കേറ്റ ബംഗാളി സംവിധായകൻ ആശുപത്രിയിൽ അന്തരിച്ചു

കൊൽക്കത്ത: വീടിന്റെ ടെറസിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബംഗാളി സംവിധായകൻ അനിക് ദത്ത അന്തരിച്ചു. പശ്ചിമ ബംഗാളിലെ ധാകുരിയ ആശുപത്രിയിലാണ് അന്ത്യം. ഗരിയാഹത്തിലെ വീടിന് മുകളിൽനിന്ന് വീണ അനിക് ദത്തയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പരിക്ക് ഗുരുതരമായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്.
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥാപകൻ നരേന്ദ്ര ചന്ദ്ര ദത്തയുടെ കൊച്ചുമകനാണ് അനിക് ദത്ത. 2012-ൽ ഭൂതേർ ഭോഭിഷ്യത് എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ബോരുൺബാബുർ ബൊന്ധു, അപരാജിതോ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2025-ൽ പുറത്തിറങ്ങിയ ജോത്തോ കാൻഡോ കൊൽക്കത്താത്തൈ ആണ് അവസാനചിത്രം.
ഇടതു സഹയാത്രികനായിരുന്നു അനിക് ദത്ത. മുൻമുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത വിമർശകനായിരുന്നു. 2019-ൽ അനിക് ദത്തയുടെ ബൊബിഷ്യോത്തർ ഭൂത് എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് തടഞ്ഞിരുന്നു.
സത്യജിത് റായിയുടെ കടുത്ത ആരാധകനായിരുന്നു അനിക് ദത്ത. അദ്ദേഹത്തിന്റെ സിനിമകളിൽ റായിയുടെ സ്വാധീനമുണ്ടായിരുന്നു.
Content Highlights: Renowned Bengali director Anik Dutta passes away after a terrace fall. Breathed his last at Dhakuria Hospital, West Bengal. Notable films include 'Bhooter Bhabishyat', 'Borunbabur Bondhu', and 'Aparajito'. His final film, 'Joto Kando Kolkatatei', was released in 2025. Known for his political critique and influence by Satyajit Ray