‘ഒരു സ്ത്രീക്കും ആ കമ്മിറ്റിയിൽ നിന്ന് നീതി ലഭിക്കില്ല, അതുകൊണ്ടാണ് രാജി’ ; വിശദീകരിച്ച് അൻസിബ

#പി. പ്രജിത്ത്
അൻസിബാ ഹസൻ | Photo: instagram.com/realansibahassan
അൻസിബാ ഹസൻ | Photo: instagram.com/realansibahassan

താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ച് പുറത്ത് പോകാനിടയായ സാഹചര്യം വിശദീകരിച്ച് നടി അൻസിബാ ഹസൻ. ആക്രമിക്കപ്പെട്ട അതിജീവിത ഉൾപ്പെടെ ഒരു സ്ത്രീക്കും കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ല എന്ന ഉറച്ച വിശ്വാസമാണ് രാജിയിലേക്കെത്തിച്ചതെന്ന് അൻസിബ പറഞ്ഞു. രാജി വെക്കുന്നുവെന്ന് അറിയിച്ചപ്പോൾ കണ്ണ് തള്ളുന്ന ഇമോജിയാണ് പ്രസിഡന്റ് മറുപടിയായി അയച്ചതെന്നും അൻസിബ പറഞ്ഞു. ജൂൺ ലക്കം ഗൃഹലക്ഷ്മിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അൻസിബ തുറന്നടിച്ചത്.

Also Read: 'ആത്മവിമർശനത്തിന് തയ്യാറാകണം'; 'അമ്മ' യോഗത്തിലെ മോഹൻലാലിന്റെ പ്രസംഗം വെളിപ്പെടുത്തി VK ശ്രീരാമൻ

'സംഘടനയെ ഒരിക്കലും തള്ളിപ്പറയുന്നില്ല, ഒരുപാട് നല്ലകാര്യങ്ങൾ അംഗങ്ങൾക്കായി 'അമ്മ' ചെയ്യുന്നുണ്ട്. എന്നാൽ നേതൃത്വത്തിന്റെ പ്രവർത്തനങ്ങൾ വേദനാജനകമാണ്. ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാനാണ് അവർ ശ്രമിക്കുന്നത്. സംഘടനയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ കമ്മിറ്റിയിൽ പറയുക സ്വാഭാവികമാണ്, വിയോജിപ്പുകൾ തുറന്നുപറഞ്ഞാൽ അത് മനസ്സിൽ വച്ച് വ്യക്തിപരമായി അക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്. എനിക്കെതിരെ അവിഹിതകഥകൾ പ്രചരിപ്പിക്കുന്നതും കള്ളക്കേസിൽ കുടുക്കാനായി പോലീസ് സ്റ്റേഷനിൽ കയറ്റിയതും വർഗ്ഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചതും സംഘടനയിലുള്ളവർ തന്നെയാണ്. അതിനെതിരെ പലതവണ തെളിവുസഹിതം പരാതികൾ ഉന്നയിച്ചിട്ടും, പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ പരിഗണിച്ചില്ല. അതിജീവിത ഉൾപ്പെടെ വേദനിക്കുന്ന ഒരു സ്ത്രീയ്ക്കും ഈ കമ്മിറ്റിയിൽ നിന്ന് നീതിയും പരിഗണനയും ലഭിക്കില്ലെന്ന് ഉറച്ചവിശ്വാസമാണ് രാജിയിലേക്കെത്തിച്ചത്. രാജി അറിയിച്ചപ്പോൾ കണ്ണുതള്ളിയ ഒരു ഇമോജിയായിരുന്നു പ്രസിഡന്റിന്റെ മറുപടി.' -അൻസിബ പറഞ്ഞു.

Don’t Miss: 'അമ്മ'യെ രമേഷ് പിഷാരടി നയിക്കും, അഡ്‌ഹോക് കമ്മിറ്റിയിൽ ഗണേഷ് കുമാറും; നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഏകകണ്ഠമായാണ് അൻസിബ തിരഞ്ഞെടുക്കപ്പെട്ടത്. താൻ ഇത്തരത്തിൽ ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത് ചിലരെ ചൊടിപ്പിച്ചിട്ടുണ്ടാകാമെന്ന് അൻസിബ പറയുന്നു.

'കഴിഞ്ഞ ഐഎഫ്എഫ്‌കെയുടെ ഭാഗമായി 'അമ്മ' നൽകിയ ഡിന്നർ പാർട്ടിയെ ചൊല്ലിയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഗ്രൂപ്പിൽ ആദ്യമായി വലിയ തർക്കം ഉടലെടുക്കുന്നത്. ഡിന്നർ പാർട്ടി കഴിഞ്ഞശേഷം കമ്മിറ്റിയിലെ ഒരു സംഘം സെക്രട്ടറിക്കെതിരെ തിരിഞ്ഞു. സെക്രട്ടറിയെ പരിഹസിക്കുന്നതും അപമാനിക്കുന്നതുമായ കമന്റുകൾ നിരന്തരം ഗ്രൂപ്പിൽ വന്നുകൊണ്ടിരുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും ഇത് തുടരുന്നതായി കണ്ടപ്പോൾ ഞാൻ അതിനെതിരെ പ്രതികരിച്ചു. പ്രതികരിക്കാതിരിക്കാനായില്ല എന്നാതാണ് സത്യം. നമ്മളെല്ലാം ചേർന്ന കമ്മിറ്റിയല്ലേ ഡിന്നർ പാർട്ടി നൽകാൻ അനുമതി നൽകിയതെന്നും, ബഹുഭൂരിപക്ഷത്തിന്റെ അംഗീകാരത്തോടെ പാർട്ടിനടത്തുകയും അതെല്ലാം കഴിഞ്ഞശേഷം അതെകുറിച്ച് സെക്രട്ടറിയെ മാത്രം പഴിക്കുന്നത് ശരിയല്ലെന്നുമുള്ള കുറിപ്പ് ഞാൻ ഗ്രൂപ്പിലിട്ടു. ഒരു സ്ത്രീയെ ഇത്ര ഹീനമായി അപമാനിക്കുകയും കളിയാക്കുയും ചെയ്യുന്നത് നിർത്തണമെന്നായിരുന്നു ആവശ്യം. കമ്മിറ്റിഗ്രൂപ്പിൽ പറഞ്ഞ ഈ അഭിപ്രായം പലരും വ്യക്തിപരമായി എടുത്തെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്.' -അൻസിബ പറഞ്ഞു.

Also Read: ലക്ഷ്മിപ്രിയ എന്നെ ജിഹാദി എന്ന് വിളിച്ചു, വർഗീയ വിഷം തുപ്പുന്നവരെ 'അമ്മ'യ്ക്ക് വേണ്ട -നടി ഉഷാ ഹസീന

'അമ്മ' കുടുംബസംഗമത്തിന്റെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട നിലപാടിൽ താൻ ഉറച്ചുനിൽക്കുന്നുവെന്ന് താരം വ്യക്തമാക്കി. തന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ള സംഘമാണ് തന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ചതെന്നും അൻസിബ കൂട്ടിച്ചേർത്തു.

'കുടുംബസംഘമവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിൽനിന്നും സ്‌പോൺസർഷിപ്പ് വാങ്ങാനുള്ള വിഷയം കമ്മിറ്റിക്കുമുൻപിൽ എത്തിയപ്പോൾ ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നത് സത്യമാണ്. ആ അഭിപ്രായത്തിൽ ഇന്നും ഉറച്ചുനിൽക്കുകയാണ്. നാളിതുവരെ അമ്മസംഘടന മതപരമായ ഇടങ്ങളിൽ നിന്നോ രാഷ്ട്രീയ പാർട്ടികളിൽ നിന്നോ സ്‌പോൺസർഷിപ്പുകൾ/പണം സ്വീകരിച്ചിട്ടില്ല, മത-രാഷ്ട്രീയ ചിഹ്നങ്ങൾ കലാകാരൻമാരുടെ സംഘടനയിൽ ഇടം നേടുന്നത് ശരിയല്ലെന്ന് വിശ്വസിക്കുന്നു. ജാതിമതരാഷ്ട്രീയത്തിനപ്പുറത്ത് നിന്ന് പ്രവർത്തിക്കുന്നവരാണ് കലാകാരൻമാർ എന്ന, ചിന്തയാണ് അത്തരമൊരു അഭിപ്രായം പറയാൻ പ്രേരിപ്പിച്ചത്.' -അൻസിബ പറഞ്ഞു.

'അമ്മ'യുടെ നേതൃത്വത്തിൽ സ്ത്രീകൾ വന്നപ്പോൾ വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പറഞ്ഞുകേട്ടത്. എന്നാൽ അത്തരത്തിൽ ഒരു മാറ്റവും അവർക്ക് കൊണ്ടുവരാൻ സാധിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടശേഷം പ്രസിഡന്റ് മാധ്യമങ്ങളോട് ആദ്യം പറഞ്ഞത്, അതിജീവിതയായ നടി ഉൾപ്പെടെ 'അമ്മ'യുമായി തെറ്റിപ്പിരിഞ്ഞുപോയവരെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുമെന്നായിരുന്നു. എന്നാൽ പിന്നീടുള്ള കമ്മിറ്റികളിലൊന്നും ആ വിഷയം ചർച്ചക്കെടുത്തില്ല. ചിലരെയെല്ലാം തിരിച്ചുകൊണ്ടുവരണമെന്ന് കരുതിയിരുന്നെങ്കിലും, അംഗങ്ങളിൽ ചിലർക്കൊന്നും അതിഷ്ടമല്ലാത്തതിനാൽ അത്തരം നടപടികൾ വേണ്ടെന്ന് വക്കുകയുമാണെന്ന് പിന്നീടൊരിക്കൽ പ്രസിഡന്റ് പറഞ്ഞു. ആർക്കാണ് ഇഷ്ടമില്ലാത്തതെന്ന് പ്രസിഡന്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും അൻസിബ പറഞ്ഞു.

അൻസിബയുമായുള്ള അഭിമുഖത്തിന്റെ പൂർണരൂപം ജൂൺ ലക്കം ഗൃഹലക്ഷ്മിയിൽ വായിക്കാം. ഓൺലൈനായി വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Content Highlights: Actress Ansiba Hasan revealed that her resignation from AMMA was triggered by the conviction that no woman or survivor would receive justice from the committee. She also disclosed intense internal group disputes and targeted harassment.