എഐ സിനിമാ മേഖല കയ്യടക്കും, സംവിധായകര്‍ക്കും നടീനടന്മാര്‍ക്കും പകരമാവും - അഖില്‍ വിനായക്

കനവുകഥ സ്ഥാപകൻ അഖിൽ വിനായക് | Photo: Mathrubhumi
കനവുകഥ സ്ഥാപകൻ അഖിൽ വിനായക് | Photo: Mathrubhumi

അധികം വൈകാതെ നമ്മുടെ സിനിമാ നടീനടന്മാര്‍ക്ക് അവരുടെ എഐ അവതാറില്‍ കോപ്പിറൈറ്റ് എടുക്കേണ്ടി വരുമെന്ന് എഐ വീഡിയോ ക്രിയേറ്ററും കനവുകഥ എന്ന എഐ വീഡിയോ സ്റ്റാര്‍ട്ട് അപ്പ് സ്ഥാപകനുമായ അഖില്‍ വിനായക്. എഐ ഉപയോഗിച്ച് യഥാര്‍ത്ഥ മനുഷ്യരുടെ എഐ രൂപങ്ങളെ പരിശീലിപ്പിക്കാനാവും. ഇതിനകം ചില സിനിമകള്‍ക്ക് വേണ്ടി അത്തരം ദൃശ്യങ്ങള്‍ തങ്ങള്‍ ചെയ്തു നല്‍കിയിട്ടുണ്ടെന്നും അഖില്‍ മാതഭൂമി.കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഭാവിയില്‍ മനുഷ്യരായ സിനിമാ സംവിധായകര്‍ക്കും സിനിമാ നടന്മാര്‍ക്കും എഐ പകരമാവുന്ന കാലം വരുമെന്നും അഖില്‍ പറയുന്നു. ഒരാള്‍ക്ക് ഒരു മുറിയിലിരുന്ന് ഒരു സിനിമ നിര്‍മിക്കാനാവുന്ന കാലം വരും. മമ്മൂക്കയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള നമ്മുടെ നടീനടന്മാര്‍ക്ക് അവരുടെ എഐ അവതാറുകള്‍ക്ക് കോപ്പി റൈറ്റ് എടുക്കേണ്ടി വരും അദ്ദേഹം പറഞ്ഞു.

നിലവില്‍ ഹിന്ദിഭാഷില്‍ ഒരു മുഴുനീള എഐ സിനിമയുടെ അണിയറ ജോലികളിലാണ് അഖില്‍ വിനായകും സംഘവും. 2023 ലാണ് അഖില്‍ കനവുകഥ എന്ന എഐ സ്റ്റാര്‍ട്ടപ്പിന് തുടക്കമിട്ടത്. ഇതിനകം സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിരവധി എഐ വീഡിയോകള്‍ ഇവര്‍ നിര്‍മിച്ചു പങ്കുവെച്ചിട്ടുണ്ട്. വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി നിര്‍മിച്ച എഐ പരസ്യങ്ങളും അക്കൂട്ടത്തിലുണ്ട്. ചില മലയാള സിനിമകള്‍ക്ക് വേണ്ടിയും ഇവര്‍ ഇതിനകം പ്രവര്‍ത്തിച്ചുവരുന്നു. 

എഐയില്‍ സിനിമ നിര്‍മിക്കുമ്പോള്‍ ഒട്ടേറെ നേട്ടങ്ങളുണ്ടെന്ന് അഖില്‍ പറഞ്ഞു. 'നമ്മള്‍ക്ക് ലൊക്കേഷനില്‍ പോവേണ്ട, നടീനടന്മാരേ വേണ്ട എല്ലാം എഐയിലാണ് പോവുന്നത്. സിനിമാ നിര്‍മാണത്തിന് ആവശ്യമായ ആളുകളുടെ എണ്ണം വലിയ രീതിയില്‍ കുറയും വലിയൊരു ബജറ്റ് കട്ട് വരും. പരസ്യങ്ങള്‍ ചെയ്യാന്‍ ഒന്നോ രണ്ടോ ആളുകള്‍ മതി.' 

സിനിമയില്‍ എല്ലാ മേഖലയിലേക്കും എഐ വരുമെന്ന് അഖില്‍ പറഞ്ഞു. കല, വസ്ത്രാലങ്കാരം, പ്രീവിഷ്വലൈസേഷന്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ തങ്ങള്‍ ഇതിനകം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യകള്‍ വികസിക്കുന്നതിനനുസരിച്ച് എഐ വീഡിയോ നിര്‍മാണ രംഗം കൂടുതല്‍ ശക്തമാകുമെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: AI video creator Akhil Vinayak discusses the future of filmmaking with AI