‘സിനിമയിൽ നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്, ആളുകളെ വിശ്വസിക്കാൻ കൊള്ളില്ല‘; 32വർഷം മുൻപ് ഉഷ പറഞ്ഞു

1992-ലെ ഒരു അഭിമുഖത്തിൽ നടി ഉഷ ഹസീന പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മലയാള സിനിമ എന്നാൽ മാഫിയ സംഘമാണെന്നും സിനിമ ലോകത്ത് നിന്നും തനിക്ക് മോശം അനുഭവം നേരിട്ടിട്ടുണ്ടെന്നും ഉഷ പറയുന്നു. അഭിമുഖത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.
‘സിനിമയിൽ നിന്ന് എനിക്ക് നല്ല അനുഭവങ്ങളല്ല ഉണ്ടായിട്ടുള്ളത്. ഇനി വരാൻപോകുന്ന കുട്ടികളോടും ഇപ്പോൾ അപകടം പറ്റാതെ തുടരുന്ന കുട്ടികളോടും എനിക്ക് പറയാനുള്ളത്, സിനിമയിലുള്ള ആളുകളെ വിശ്വസിക്കാൻ കൊള്ളില്ല. ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. സിനിമ എന്നുപറയുന്നത് മാഫിയ സംഘമാണ്. ബർമുഡ ട്രയാങ്കിളിൽ പെട്ടുപോകാൻ സാധ്യതയുണ്ട്. ഞാൻ പെട്ടുപോയി. എന്റെ അനുഭവം വെച്ചാണ് പറയുന്നത്. എനിക്ക് അപകടം പറ്റി. അതിന്റെ അനുഭവത്തിൽ പറയുകയാണ്. കുട്ടികൾ വളരെ ശ്രദ്ധിച്ച് നിൽക്കണം‘, അഭിമുഖത്തിൽ ഉഷ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയും ശക്തമായ പ്രതികരണവുമായി നടി എത്തിയിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മമ്മൂട്ടിയും മോഹൻലാലും എന്താണ് പ്രതികരിക്കാൻ മുന്നോട്ടുവരാത്തതെന്ന് അറിയില്ലെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
വനിതകളെ പ്രതിനിധീകരിച്ച് വരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെ ചുമതലപ്പെടുത്തുമ്പോൾ വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും കുറച്ചുകൂടി കാര്യഗൗരവത്തോടെയും മുഖം നോക്കാതെയും സംസാരിക്കുന്നവരെ കൊണ്ടുവരണമെന്നാണ് എപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ഉഷ വ്യക്തമാക്കി. അറിവില്ലായ്മകൊണ്ടോ എന്തോ ആ കുട്ടി കഴിഞ്ഞദിവസം സംസാരിച്ചത് തീരെ ശരിയായില്ല എന്നാണ് തോന്നിയതെന്നും അവർ പറഞ്ഞു
'പക്ഷേ ജഗദീഷേട്ടൻ സംസാരിച്ചത് വളരെ പോസിറ്റീവായിട്ടാണ്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷംതോന്നി. അധ്യാപകനായതിന്റെയും രണ്ട് പെൺമക്കളുള്ളതിന്റെയും പക്വതയും ആ വാക്കുകളിലുണ്ടായിരുന്നു. ഏത് പ്രശ്നംവന്നാലും അദ്ദേഹം അങ്ങനെതന്നെയാണ് പ്രതികരിക്കാറ്.
എന്റെ മുറിയിൽ ആരെങ്കിലും വന്ന് തട്ടിയിട്ടല്ലല്ലോ ഞാൻ വന്ന് സംസാരിക്കുന്നത്. എനിക്കൊപ്പം ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് ഒരു കമ്മിഷൻ തന്നെയാണ് പറഞ്ഞിരിക്കുന്നത്. എനിക്കങ്ങനെ സംഭവിച്ചിട്ടില്ല, അതുകൊണ്ട് എന്ന ആ വാക്കാണ് ഉൾക്കൊള്ളാനേ പറ്റാത്തത്', ഉഷ പറഞ്ഞു.
Content Highlights: actress usha haseena old video getting attention