തമിഴ്സിനിമയ്ക്ക് നഷ്ടപ്പെട്ടത് ഏറ്റവും യഥാർത്ഥമായ ശബ്ദങ്ങളിലൊന്നിനെ;ഭാഗ്യരാജിന്റെ വിയോഗത്തിൽ മോഹൻലാൽ

#മൂവി ഡെസ്ക്
ഭാ​ഗ്യരാജ്, മോഹൻലാൽ | ഫോട്ടോ: X, ബി. മുരളികൃഷ്ണൻ \ മാതൃഭൂമി
ഭാ​ഗ്യരാജ്, മോഹൻലാൽ | ഫോട്ടോ: X, ബി. മുരളികൃഷ്ണൻ \ മാതൃഭൂമി

ന്തരിച്ച നടനും സംവിധായകനുമായ ഭാഗ്യരാജിനെ അനുസ്മരിച്ച് മോഹൻലാൽ. ഒരു അപൂർവ പ്രതിഭയായിരുന്നു ഭാഗ്യരാജെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. തമിഴ് സിനിമയ്ക്ക് ഏറ്റവും യഥാർത്ഥമായ ശബ്ദങ്ങളിലൊന്നിനെ നഷ്ടമായിരിക്കുന്നുവെന്നും മോഹൻലാൽ അഭിപ്രായപ്പെട്ടു. മോഹൻലാലും ഭാഗ്യരാജിന്റെ ഭാര്യ പൂർണിമയും ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് സിനിമയിലെത്തിയത്. ഭാഗ്യരാജിന്റെ മകൻ ശന്തനുവും മോഹൻലാലും എയ്ഞ്ചൽ ജോൺ എന്ന ചിത്രത്തിൽ ഒരുമിച്ചഭിനയിച്ചിരുന്നു.

"ഇന്ന് തമിഴ് സിനിമയ്ക്ക് തൻ്റെ ഏറ്റവും യഥാർത്ഥമായ ശബ്ദങ്ങളിലൊന്നിനെ നഷ്ടപ്പെട്ടിരിക്കുന്നു. ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭയായിരുന്നു, സംവിധായകൻ, നടൻ, കഥാകാരൻ എന്നീ നിലകളിൽ തൻ്റെ ബുദ്ധികൂർമ്മത, ഊഷ്മളത, ദീർഘവീക്ഷണം എന്നിവകൊണ്ട് സിനിമയിലെ ഒരു തലമുറയെത്തന്നെ അദ്ദേഹം രൂപപ്പെടുത്തി. അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും എൻ്റെ അഗാധമായ അനുശോചനം. ഓം ശാന്തി." മോഹൻലാലിന്റെ വാക്കുകൾ.

ശനിയാഴ്ച രാവിലെ ചെന്നൈയിലായിരുന്നു ഭാഗ്യരാജിന്റെ അന്ത്യം. 1979-ൽ പുറത്തിറങ്ങിയ 'സുവരില്ലാത ചിത്രങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 'മൗന ഗീതങ്ങൾ', 'അന്ത ഏഴ് നാട്കൾ', 'ഡാർലിംഗ് ഡാർലിംഗ് ഡാർലിംഗ്', 'മുന്താണൈ മുടിച്ച്', 'ചിന്ന വീട്', 'എങ്ക ചിന്ന രാസ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം തമിഴ് സിനിമയ്ക്ക് സമ്മാനിച്ചു. അഭിനയരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരനായ ഒരു നായക സങ്കൽപ്പത്തെയാണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. മലയാളത്തിൽ മിസ്റ്റർ മരുമകൻ എന്ന ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയിരുന്നു.

പ്രശസ്ത നടിയും മലയാളിയുമായ പൂർണ്ണിമ ജയറാം ആണ് അദ്ദേഹത്തിന്റെ ഭാര്യ. തമിഴ് നടൻ ശന്തനു ഭാഗ്യരാജും ശരണ്യ ഭാഗ്യരാജും മക്കളാണ്. വൈവിധ്യമാർന്ന പ്രമേയങ്ങളിലൂടെ തമിഴ് സിനിമയെ ജനകീയമാക്കിയ ഒരു അതുല്യ പ്രതിഭയെയാണ് ഭാഗ്യരാജിന്റെ വിയോഗത്തിലൂടെ സിനിമ ലോകത്തിന് നഷ്ടമായത്.

Content Highlights: Paying a heartfelt tribute to the late Tamil filmmaker and actor K Bhagyaraj, superstar Mohanlal described him as a "rare genius" and one of the most authentic voices of Tamil cinema who heavily shaped an entire generation of cinema through his screenwriting brilliance.