'എമ്പുരാൻ ദേശവിരുദ്ധ ചിത്രം, ശരിക്കും നടന്നതല്ല ചിത്രത്തിൽ കാണിച്ചത്; ചിലപ്പോൾ നടന്നുകാണും'- ദേവൻ

'എമ്പുരാൻ' ഒരു ദേശവിരുദ്ധ ചിത്രമാണെന്ന് നടൻ ദേവൻ. താൻ ഈ ചിത്രത്തിന് എതിരാണ്. ശരിക്കും നടന്ന സംഭവങ്ങളല്ല ചിത്രത്തിൽ കാണിച്ചത്. സിനിമ നുണ പറയാൻ പാടില്ലെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ദേവൻ കൂട്ടിച്ചേർത്തു.
'എമ്പുരാൻ എന്ന സിനിമയ്ക്ക് പൂർണമായും എതിരാണ്. വെറും അസംബന്ധമായിരുന്നു അത്. ആ ചിത്രം ഇന്ത്യക്കും ഇന്ത്യക്കാർക്കും എതിരായ ദേശവിരുദ്ധ സിനിമയാണ്. ശരിക്കും നടന്ന സംഭവങ്ങളല്ലല്ലോ കാണിച്ചത്. സിനിമയുടെ ആദ്യം അവർ ചില കാര്യങ്ങൾ കാണിച്ചു. പിന്നീട്, അതെല്ലാം മറച്ചു. അതിന്റെ പരിണതഫലമാണ് പിന്നീട് അവർ കാണിച്ചത്. ഇതെല്ലാം മാനിപ്പുലേറ്റഡ് ആയിട്ടുള്ള കാര്യങ്ങളാണ്. ഇന്ത്യയെ സ്നേഹിക്കാൻ പഠിക്കുക എന്നതാണ് നമ്മളെല്ലാവരും ആദ്യം ചെയ്യേണ്ട കാര്യം'.
ബിൽക്കിസ് ബാനു പീഡനക്കേസും ഇഹ്സാൻ ജാഫ്രി വധക്കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കോടതി ശിക്ഷ വിധിച്ചതുകൊണ്ട് കാര്യങ്ങൾ സത്യമാണോ എന്നായിരുന്നു ദേവന്റെ മറുചോദ്യം. 'ചിലപ്പോൾ നടന്നുകാണും. പക്ഷേ, എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് പറയുന്നില്ല. പക്ഷപാതപരമായ സിനിമയായിരുന്നു എമ്പുരാൻ. രണ്ടുകാര്യങ്ങളും കാണിക്കേണ്ടതായിരുന്നു. അവിടെ ഹിന്ദുക്കളേയും കൊന്നിട്ടുണ്ടല്ലേ. 25 ശതമാനം ഹിന്ദുക്കൾ മരിച്ചു. മുസ്ലിം വിഭാഗത്തെ മാത്രം കൊലപ്പെടുത്തി എന്നാണ് കേരളത്തിലെ മാധ്യമങ്ങൾ പറയുന്നത്. സിനിമ നുണപറയാൻ പാടില്ല. ഇന്ത്യക്കെതിരായി പറയാൻ പാടില്ല.' ദേവൻ കൂട്ടിച്ചേർത്തു.
റിലീസിന് പിന്നാലെ 'എമ്പുരാനി'ലെ രാഷ്ട്രീയവും ചിത്രത്തിലെ ചില പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സംഘപരിവാർ അനുകൂല സംഘടനകളടക്കം ചിത്രത്തിനെതിരേ അന്ന് രംഗത്തെത്തി. തുടർന്ന്, ചിത്രത്തിലെ ചില രംഗങ്ങൾ ഒഴിവാക്കാനും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനും അണിയറ പ്രവർത്തകർ തീരുമാനിക്കുകയും ചെയ്തു.
Content Highlights: Actor Devan Criticizes "Empuraan" as Anti-National and Historically Inaccurate