2023 ലെ ബോക്സ്ഓഫീസിലെ വലിയ അക്കങ്ങള്‍; ജവാന്‍ മുതല്‍ ആദിപുരുഷ് വരെ

2023 films
2023 films

ന്ത്യന്‍ സിനിമയെ സംബന്ധിച്ചിടത്തോളം സംഭവബഹുലമായ വര്‍ഷമായിരുന്നു 2023. സൂപ്പര്‍താരങ്ങളുടെ ഗംഭീര പ്രകടനങ്ങളും ബോക്സോഫീസ് തിളക്കങ്ങളും ഓസ്‌കാര്‍ എന്‍ട്രിയുമൊക്കെ സംഭവിച്ചു. എന്നാല്‍, നിരവധി ചിത്രങ്ങള്‍ തിയേറ്റര്‍ വിജയം സ്വന്തമാക്കിയെങ്കിലും ഗംഭീരവിജയമെന്ന് വിശേഷിപ്പിക്കാവുന്നവ ചുരുക്കമായിരുന്നു. 

ഇന്ത്യന്‍ ബോക്‌സ് ഓഫീസ് കഴിഞ്ഞ വര്‍ഷം അടക്കി വാണത് ഷാരൂഖ് ഖാനായിരുന്നു. മൂന്ന് ചിത്രങ്ങളാണ് ഷാരൂഖ് ഖാന്റേതായി കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാന്‍, അറ്റ്‌ലിയുടെ ജവാന്‍, രാജ്കുമാര്‍ ഹിറാനിയുടെ ഡങ്കി എന്നീ ചിത്രങ്ങളായിരുന്നു അത്. അതില്‍ പഠാനും ജവാനും ആഗോളമാര്‍ക്കറ്റില്‍ 1000 കോടിയിലേറെ വരുമാനം നേടി. ഡിസംബര്‍ അവസാനം ചെയ്ത ഡങ്കി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ജവാന്‍ 754 കോടി വരുമാനം നേടിയപ്പോള്‍ പഠാന്‍ നേടിയത് 634 കോടിയാണ്. 

രണ്‍ബീര്‍ കപൂറിനെ നായകനാക്കി സങ്കീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമലാണ് മൂന്നാംസ്ഥാനത്ത് നില്‍ക്കുന്നത്. 635കോടിയാണ് ചിത്രം ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്ന് നേടിയത്. അതേസമയം റിലീസ് ഒരു മാസം പിന്നിടുമ്പോഴും അനിമല്‍ പ്രദര്‍ശനം തുടരുകയാണ്. അധികം വൈകാതെ അനിമല്‍ പഠാനെ മറികടക്കുമെന്നാണ് പ്രവചനങ്ങള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം സണ്ണി ഡിയോള്‍, അമീഷ പട്ടേല്‍ എന്നിവരുടെ ഗംഭീരമായ തിരിച്ച് വരവിന് സാക്ഷിയായ വര്‍ഷമായിരുന്നു 2023. അനില്‍ ശര്‍മ സംവിധാനം ചെയത് 2001 പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ ഗദര്‍ ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമായിരുന്നു ഗദര്‍ 2. അനില്‍ ശര്‍മ ഒരുക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 625 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. നാലും മൂന്നും സ്ഥാനങ്ങളില്‍ രണ്ട് തമിഴ്ചിത്രങ്ങളാണ്. വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ ഇന്ത്യയില്‍ നിന്ന് 421 കോടി നേടിയപ്പോള്‍ നെല്‍സണ്‍ ദിലീപ് കുമാർ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം 408 കോടിയും നേടി. 

പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ ആണ് തൊട്ടുടുത്ത സ്ഥാനത്ത്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് സലാര്‍ ഇതുവരെ നേടിയത് 305 കോടിയാണ്. ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുന്നതിനാല്‍ ലിയോ, ജയിലര്‍ എന്നീ ചിത്രങ്ങളുടെ റെക്കോഡ് മറികടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ എട്ടാം സ്ഥാനത്ത്. 315 കോടിയോണ് ചിത്രം വരുമാനം നേടിയത്. 

ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച ചിത്രം ഏതെന്ന് ചോദിച്ചാല്‍ പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് എന്നാണുത്തരം. വലിയ പ്രതീക്ഷയോടെ വന്‍ ബജറ്റില്‍ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകരുടെ രൂക്ഷമായ വിമര്‍ശനങ്ങളും മോശം നിരൂപണങ്ങളും  ഏറ്റുവാങ്ങി. 500 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രത്തിന് 354 കോടിയാണ് തിയേറ്ററില്‍ നിന്ന്‌ തിരിച്ചു പിടിക്കാനായത്. എന്നാല്‍ ഒടിടി സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ വിറ്റപോയ തുകയും കൂടി കണക്കാക്കുമ്പോള്‍  ടോട്ടല്‍ ബിസിനസില്‍ മുതല്‍മുടക്ക് തിരിച്ചുപിടിച്ച ചിത്രമാണ്.

പ്രതിഷേധങ്ങള്‍ക്ക് നടുവില്‍ റലീസ് ചെയ്ത വിവാദ ചിത്രം കേരള സ്‌റ്റോറി 268 കോടി നേടി പത്താം സ്ഥാനത്ത് നില്‍ക്കുന്നു.

Content Highlights: 2023 highest grossing film in India, shahrukh khan, ranbir kapoor, vijay, rajinikanth