സിനിമക്കാര്‍ മോശക്കാരാണെന്ന് പറയുന്നവര്‍ക്കുളള മറുപടിയാണ് സേതുമാധവന്‍

ശ്രീകുമാരന്‍ തമ്പി, കെ.എസ്.സേതുമാധവന്‍ | ഫോട്ടോ:മാതൃഭൂമി
ശ്രീകുമാരന്‍ തമ്പി, കെ.എസ്.സേതുമാധവന്‍ | ഫോട്ടോ:മാതൃഭൂമി

അന്തരിച്ച പ്രമുഖ സംവിധായകന്‍ കെ.എസ്.സംവിധായകനെ സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി അനുസ്മരിക്കുന്നു.


സിനിമക്കാരെല്ലാം മോശക്കാരെന്ന് പറയുന്ന ആളുകള്‍ക്ക് പ്രകൃതി നല്‍കിയ മറുപടിയാണ് കെ.എസ്.സേതുമാധവന്‍. അദ്ദേഹം മദ്യപിക്കില്ല, പുകവലിക്കില്ല. വളരെ വ്യത്യസ്തമായ ജീവിതചര്യയായിരുന്നു അദ്ദേഹത്തിന്റേത്. 

അദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ ശുദ്ധിയുളളതായിരുന്നു. മലയാളത്തില്‍ ഏറ്റവും അധികം സാഹിത്യ കൃതികള്‍ സിനിമയാക്കിയ സംവിധായകനും സേതുമാധവനായിരുന്നു. പമ്മന്റെ അടിമകള്‍, ചട്ടക്കാരി എല്ലാം സിനിമയാക്കി. പി.കേശവദേവിന്റെ ഓടയില്‍ നിന്ന് സംവിധാനം ചെയ്തത് കെ.എസ്.സേതുമാധവനാണ്. 

അദ്ദേഹം പിന്നിലേക്ക് പോയതിന് ശേഷം നമുക്കറിയാം മലയാളത്തില്‍ സിനിമയും സാഹിത്യവും തമ്മിലുളള ബന്ധം ക്രമേണ കുറഞ്ഞുപോയി. ജ്ഞാനസുന്ദരി എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ സേതുമാധവന്‍ പിന്നീട് മഞ്ഞിലാസുമായി സഹകരിച്ച് അനവധി സിനിമകള്‍ ചെയ്തു. പിന്നീട് സ്വന്തം നിര്‍മാണ കമ്പനി തുടങ്ങി. നല്ല ചിത്രങ്ങള്‍ നിര്‍മിച്ചു. അമ്മയെന്ന സ്ത്രീ തുടങ്ങി ഓര്‍ക്കപ്പെടേണ്ട ചിത്രങ്ങള്‍ അദ്ദേഹം സ്വന്തമായി നിര്‍മിച്ചിരുന്നു. 

എന്റെ കാഴ്ചപ്പാടില്‍ അദ്ദേഹം ഒരു മാതൃകയായിരുന്നു. സംവിധാനരംഗത്തേക്ക് കടന്ന എഴുത്തുകാര്‍ക്കെല്ലാം അദ്ദേഹം മാതൃകയായിരുന്നു. എങ്ങനെയാണ് ഷോട്ടുകള്‍ ഡിവൈഡ് ചെയ്യേണ്ടത് ഇതൊക്കെ പഠിക്കാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാല്‍ മതി. അധികം കൂട്ടുകെട്ടില്ലാതെ ഒറ്റപ്പെട്ടുനടക്കുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. 

അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ ഓര്‍മിക്കുകയാണ്‌. ഒരു ചിത്രം പോലും ഇഷ്ടപ്പെടാത്തതായില്ല. അത്രയേറെ മികച്ചതായിരുന്നു ഓരോ ചിത്രവും

Content Highlights: sreekumaran thampi remembers K.S.Sethumadhavan

Content Highlights: