‘ഇന്നും ഗുരുവായൂരിൽ ചെല്ലുമ്പോൾ ഏതെങ്കിലും കടയിലെ സ്പീക്കറിൽനിന്ന് മുകുന്ദമാലയിലെ പാട്ടുകൾ കേൾക്കാം’

പി. ജയചന്ദ്രൻ, എസ്. രമേശൻ നായർ, സുരേഷ് ശിവപുരം | ഫോട്ടോ: മാതൃഭൂമി
പി. ജയചന്ദ്രൻ, എസ്. രമേശൻ നായർ, സുരേഷ് ശിവപുരം | ഫോട്ടോ: മാതൃഭൂമി

ഭാര്യയുടെ രോഗശയ്യക്കരികിൽ നിന്നാണ് ഒരു ദിവസം കാലത്ത് അയാൾ വിളിച്ചത്. "അവൾക്കൊരു പാട്ട് താങ്കളെ പാടിക്കേൾപ്പിക്കണം എന്ന് പറയുന്നു. ഏറ്റവും പ്രിയപ്പെട്ട പാട്ടാണ്. കേൾക്കാൻ സമയമുണ്ടാവുമോ?" - വിനയപൂർവം ഭർത്താവിന്റെ ചോദ്യം. ആ വാക്കുകളിൽ വിതുമ്പിനിന്നിരുന്ന നേർത്ത വിഷാദമാണ് ആദ്യ കേൾവിയിൽ മനസ്സിനെ തൊട്ടത്. തിരക്കുകളെല്ലാം മറന്ന് "അതിനെന്താ, കേൾക്കാലോ.." എന്ന് മറുപടി പറയാൻ പ്രേരിപ്പിച്ചതും ആ കേൾവി തന്നെ. അധികം വൈകാതെ തെല്ലു വിറയാർന്ന ഒരു സ്ത്രീശബ്ദം പാട്ടായി ഫോണിലൂടെ ഒഴുകിത്തുടങ്ങുന്നു. ക്ഷീണിതമെങ്കിലും ഭക്തിഭാവം നിറഞ്ഞുതുളുമ്പുന്ന ശബ്ദം: "മാനവേദന് മയിൽ‌പ്പീലി നൽകിയ മായനെ ഒരു നോക്കു കാണേണം, മഞ്ജുളാൽത്തറയിലെ കുഞ്ഞുകാൽപ്പാടുകൾ മനസ്സിലും പതിയേണം, കൃഷ്ണാ മനഃസുഖമറിയേണം...."

അത്ഭുതം തോന്നി. അധികമാരും പാടിക്കേൾക്കാറില്ല ആ പാട്ട്. കൃഷ്ണഭക്തിഗാനമാണ്. രണ്ടു പതിറ്റാണ്ടോളം മുൻപ് എസ്. രമേശൻ നായരും സുരേഷ് ശിവപുരവും ചേർന്നൊരുക്കിയ മുകുന്ദമാല എന്ന ആൽബത്തിൽ ജയചന്ദ്രൻ പാടിയ ആ പാട്ടിനോട് എന്തായിരിക്കണം ഗായികക്ക് ഇത്രയേറെ സ്നേഹം എന്നറിയാൻ കൗതുകം തോന്നി. മറുപടി തന്നത് ഭർത്താവാണ്. "അതിലെ ഒരു വാക്കാണ് ജീവിതത്തിൽ ഏറ്റവുമധികം അവൾ ഉച്ചരിച്ചിട്ടുണ്ടാകുക: മനഃസുഖമറിയേണം. ആ വാക്ക് ജയചന്ദ്രൻ പാടിക്കേൾക്കുമ്പോൾ ഞങ്ങളുടെ രണ്ടുപേരുടെയും കണ്ണ് നിറയും. ഇപ്പോഴത്തെ അവസ്ഥയിൽ വിശേഷിച്ചും."

Continue reading