ജാക്കിച്ചാന്‍ എന്ന് വിളിക്കുംപോലെ ചാക്കോച്ചാന്‍ എന്നാണ് അദ്ദേഹം എന്നെ വിളിച്ചത് -കുഞ്ചാക്കോ ബോബൻ

ജാക്കിച്ചാന്‍ എന്ന് വിളിക്കുംപോലെ..., ചാക്കോച്ചാന്‍...എന്നാണ് അദ്ദേഹം എന്നെ വിളിച്ചത്. വളരെ കൂളായ മനുഷ്യന്‍, പുള്ളിയാണോ ഞാനാണോ സീനിയര്‍ എന്ന് സംശയിപ്പിക്കുന്ന പെരുമാറ്റം. അരവിന്ദ് സ്വാമിക്കൊപ്പം സിനിമയ്ക്കായി ദിവസങ്ങളോളം ചെലവിട്ട നിമിഷങ്ങള്‍ ചാക്കോച്ചന്‍ പറഞ്ഞുതുടങ്ങി.
''പേരെടുത്തൊരു പാചകക്കാരനാണ് അരവിന്ദ് സ്വാമി സാര്‍ എന്നത് എനിക്ക് പുതിയ അറിവായിരുന്നു. അദ്ദേഹത്തിന്റെ പാചകത്തെപ്പറ്റി പുകഴ്ത്തി, സ്വാദിനെക്കുറിച്ച് വാതോരാതെ വിവരിച്ചത് ബോംബെയിലെ രണ്ട് പ്രധാന ഷെഫുമാരാണ്. ചിത്രീകരണത്തിന് ഇടവേളയുള്ള ഒരുദിവസം ഞങ്ങളിരുവരും ഭക്ഷണത്തിനായി മുംബൈയിലെ ഒരു വലിയ ഹോട്ടലിലേക്ക് ചെന്നുകയറി. ഭക്ഷണത്തിന് പേരുകേട്ട റെസ്റ്റോറന്റിലിരിക്കുമ്പോഴാണ് അവിടത്തെ ഷെഫുമാര്‍ ഞങ്ങളുടെ അടുത്തേക്ക് വരുന്നത്. ഇരുവരും മുന്‍പ് ചെന്നൈയില്‍വെച്ച് സ്വാമിസാറുണ്ടാക്കിയ ഭക്ഷണം കഴിച്ചവരായിരുന്നു. അവര്‍ പിന്നീടങ്ങോട്ട് സംസാരിച്ചതെല്ലാം അദ്ദേഹത്തിന്റെ കൈപ്പുണ്യത്തെക്കുറിച്ചും അന്നുകഴിച്ച ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചുമായിരുന്നു.
സ്വാമിസാറിന്റെ മകളും മികച്ചൊരു കുക്കാണ്. ചെന്നൈയില്‍ അവര്‍ നാലുദിവസം നീണ്ടുനിന്ന ഫുഡ്‌ഷോയെല്ലാം സംഘടിപ്പിച്ചിട്ടുണ്ടെന്ന കാര്യമെല്ലാം ആദ്യമായി കേള്‍ക്കുകയായിരുന്നു. പുതിയ അറിവുകള്‍ക്കുമുന്നില്‍ മിഴിച്ചിരുന്ന എനിക്ക് നേരെ സാമിസാര്‍ ഒരു വാഗ്ദാനം നല്‍കി. ഒരുദിവസം എന്റെ വീട്ടില്‍ വന്ന് കൈപ്പുണ്യം നേരില്‍ ആസ്വദിക്കാനുള്ള അവസരമുണ്ടാക്കും. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ചെറിയ വീടാണ് എന്റേതെന്ന് ഞാന്‍ പറഞ്ഞെങ്കിലും അതൊന്നും അദ്ദേഹം കാര്യമാക്കിയില്ല. പാചകംചെയ്യാന്‍ ഒരു അടുക്കള ഒരുക്കിയാല്‍ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേട്ടറിഞ്ഞ ആ കൈപ്പുണ്യം നേരിട്ടനുഭവിച്ചറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. മുംബൈയിലെ ചിത്രീകരണം പലപ്പോഴും ഉച്ചയോടെയാണ് തുടങ്ങുന്നത്. രാവിലെ നടക്കാനിറങ്ങുന്നതും തെരുവിലെ ചെറുകടകളില്‍ ചായകുടിച്ചിരിക്കുന്നുതുമെല്ലാം സ്ഥിരം പരിപാടിയായിരുന്നു. ഒരുദിവസം ഞാനിറങ്ങുമ്പോഴേക്കും ഫോണില്‍ വിളിയെത്തി...
''ചാക്കോച്ചാന്‍...
വേര്‍ ആര്‍ യു ഗോയിങ്ങ്...?''
ചായകുടിക്കാനായി തെരുവിലേക്ക് നടന്നുപോകുകയാണെന്ന് പറഞ്ഞപ്പോള്‍ ഞാനുംവരുന്നു എന്ന് പറഞ്ഞ് സ്വാമിസാറും ഒപ്പം ചേര്‍ന്നു. സാധനങ്ങള്‍ വാങ്ങാനും സ്ഥലം കാണാനുമായി പിന്നീടങ്ങോട്ടുള്ള യാത്രകളെല്ലാം ഞങ്ങളൊരുമിച്ചായിരുന്നു. മറ്റുപല ബിസിനസ്സുകളുമായി തിരക്കുള്ള വ്യക്തിയാണെങ്കിലും സിനിമയ്ക്കായി സ്വാമി സാര്‍ നടത്തുന്ന ഹോംവര്‍ക്കുകള്‍ നേരിട്ടു കണ്ട് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഓരോ സീനും മികച്ചതാക്കാന്‍ നടത്തുന്ന പരിശ്രമങ്ങള്‍ നോക്കിനിന്നിട്ടുണ്ട്.
Content Highlights: kunchacko boban about arvind swamy, ottu movie, ottu movie location experience