15,000 കോടി സമാഹരിക്കാന്‍ എല്‍.ജി; ഐ.പി.ഒ ഒക്ടോബറില്‍

-
-

ഹ്യൂണ്ടായ്ക്ക് പിന്നാലെ മറ്റൊരു ദക്ഷിണ കൊറിയന്‍ കമ്പനികൂടി ഐ.പി.ഒയുമായെത്തുന്നു. 15,000 കോടി രൂപ മൂല്യമുള്ള  ഓഹരികള്‍ വില്‍ക്കാനാണ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് സ്ഥാപനമായ എല്‍ജി തയ്യാറെടുക്കുന്നത്. 10.2 കോടി ഓഹരികള്‍(15 ശതമാനം) ഓഹരികളാണ് വിറ്റഴിക്കുക. 

ഒക്ടോബര്‍ ആദ്യ പകുതിയില്‍ ഐ.പി.ഒ പ്രഖ്യാപിച്ചേക്കും. വിപണി സ്ഥിരതയാര്‍ജിക്കുന്നതിനായി കാത്തിരിക്കുകയാണെന്നും ഒക്ടോബര്‍ അനുയോജ്യമായ സമയമാണെന്ന് കരുതുന്നതായും ബാങ്കിങ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യ, ജെ.പി മോര്‍ഗന്‍ ഇന്ത്യ, ആക്‌സിസ് ക്യാപിറ്റല്‍, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ എന്നിവയാണ് ഐ.പി.ഒയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

2024 ഡിസംബറിലാണ് ഐ.പി.ഒയ്ക്കായി കമ്പനി സെബിയെ സമീപിച്ചത്. മാര്‍ച്ചില്‍ അനുമതി ലഭിക്കുകയും ചെയ്തു. ഏപ്രില്‍-മെയ് മാസങ്ങളിലായി പ്രഖ്യാപിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും വിപണിയിലെ ചാഞ്ചാട്ടവും താരിഫ് സംഘര്‍ഷങ്ങളും മൂലം മാറ്റിവെയ്ക്കുകയായിരുന്നു. 

2025ല്‍ ഇതുവരെ പ്രാരംഭ ഓഹരി വില്പന വഴി കമ്പനികള്‍ 60,000 കോടി രൂപയിലേറെയാണ് സമാഹരിച്ചത്. എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ് 12,500 കോടി രൂപ നേടി. വരും മാസങ്ങളില്‍ 70,000 കോടി രൂപ മൂല്യമുള്ള പ്രരാംഭ ഓഹരി വില്പനയാണ് അണിയറയിലുള്ളത്. ടാറ്റ ക്യാപിറ്റല്‍ (17,200 കോടി), ഗ്രോവ്, മീഷോ, ഫോണ്‍പേ, ബോട്ട്, വീവര്‍ക്ക് ഇന്ത്യ, ലെന്‍സ്‌കാര്‍ട്ട്, ഷാഡോഫാക്‌സ്, ഫിസിക്‌സ് വാല തുടങ്ങിയവയാണ് ഐ.പി.ഒക്ക് തയ്യാറെടുക്കുന്നത്. 

Content Highlights: LG's ₹15,000 Crore IPO to Hit Indian Markets in October: Details Emerge.