ആവേശമായി 'ഐ.പി.ഒ വീക്ക്'; ലിസ്റ്റിങ് ദിനത്തിനായി ആകാംക്ഷയോടെ നിക്ഷേപകര്‍

#Research Desk
AI Image created by mathrubhumi.com
AI Image created by mathrubhumi.com

വേശം വിതറിയ ഐപിഒ മാമാങ്കം പിന്നിട്ടിരിക്കുന്നു. പ്രാരംഭ ഓഹരി വില്പനയുടെ സമീപകാല ചരിത്രത്തിലൊന്നുമുണ്ടാകത്ത തിരക്കേറിയ ആഴ്ചയാണ് പിന്നിട്ടത്. 7,380 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടെത്തിയ അഞ്ച് കമ്പനികളുടെ ഇഷ്യുവിന് ലഭിച്ച അപേക്ഷകളുടെ മൂല്യം 2.6 ലക്ഷം കോടി കവിഞ്ഞു. 

73.6 ലക്ഷത്തിലധികം അപേക്ഷകളുമായി ടാറ്റ ടെക്‌നോളജീസാണ് ഐപിഒകളിലെ താരമായത്. രാജ്യത്തെ പ്രാഥമിക വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്നതാണിത്. 73.4 ലക്ഷം അപേക്ഷകള്‍ ലഭിച്ച പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസിയുടെ റെക്കോഡാണ് ടാറ്റ ടെക്‌നോളജീസ് മറികടന്നത്. 2008ല്‍ റിലയന്‍സ് പവറിനായിരുന്നു അതിന് മുമ്പ് കൂടുതല്‍ അപേക്ഷകളെത്തിയത്. 48 ലക്ഷം. 

രണ്ട് ദശാബ്ദങ്ങള്‍ക്കു ശേഷമാണ് ടാറ്റ ഗ്രൂപ്പില്‍നിന്ന് പുതിയ ഐപിഒ എത്തുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ടാറ്റ ടെക്‌നോളജീസിന് 69 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിച്ചു. ഇഷ്യു സൈസ് ആയ 3,034 കോടി രൂപക്കായി 1.57 ലക്ഷം കോടി മൂല്യമുള്ള അപേക്ഷകളാണ് കിട്ടിയത്. 

501 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടെത്തിയ ഗന്ധാര്‍ ഓയില്‍ റിഫൈനറിക്ക് 64 മടങ്ങ് അപേക്ഷകളുമെത്തി. ഇതോടെ ഈ കമ്പനികളുടെ 'ഗ്രേ മാര്‍ക്കറ്റ്' പ്രീമിയം' കുതിക്കുകയും ചെയ്തു.

ടാറ്റ ടെക്‌നോളജീസ്, ഗന്ധാര്‍ ഓയിര്‍, ഫ്‌ളെയര്‍ റൈറ്റിങ്‌സ്, ഫെഡ് ബാങ്ക് എന്നിവ ഡിസംബര്‍ അഞ്ചിനും ഐആര്‍ഇഡിഎ നവംബര്‍ 29നുമാണ് ലിസറ്റ് ചെയ്യുക.

ടാറ്റ ടെക്‌നോളജീസിന്റെ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 415 രൂപയിലെത്തി. ഗന്ധാര്‍ ഓയിലിന്റേതാകട്ടെ ഇഷ്യുവിലയായ 169 രൂപയേക്കാള്‍ 76 രൂപ കൂടുതലായിരുന്നു. ഫെഡറല്‍ ബാങ്ക് പ്രൊമോട്ടര്‍മാരായ ഫെഡ്ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഐപിഒക്ക് 2.2 മടങ്ങായിരുന്നു സബ്‌സ്‌ക്രിപ്ഷന്‍. ഇന്ത്യന്‍ റിന്യവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി(ഐആര്‍ഇഡിഎ)യുടെ പബ്ലിക് ഇഷ്യു 38.8 മടങ്ങും സബ്‌സ്‌ക്രൈബ് ചെയ്തു. 

വിപണിയില്‍ ഇടിവുണ്ടാകുമെന്ന് പ്രതീക്ഷിച്ച് നിക്ഷേപകര്‍ പണം കൈവശം സൂക്ഷിച്ചിട്ടുള്ളതിനാലാണ് ഐപിഒകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചത്. ന്യായമായ വിലയിലെത്തിയ ഐപിഒകളില്‍ പണംമുടക്കാന്‍ നിക്ഷേപകര്‍ കൂട്ടത്തോടെയെത്തുകയും ചെയ്തു. 2022ല്‍ 40 കമ്പനികള്‍ ചേര്‍ന്ന് പ്രാഥമിക വിപണി വഴി 59,300 കോടി രൂപയാണ് സമാഹരിച്ചത്. 2023ല്‍ ഇതുവരെ 47 കമ്പനികള്‍ 44,298 കോടി രൂപയും.

ഗ്രേ മാര്‍ക്കറ്റ് പ്രീമിയം എന്നാല്‍
ഐ.പി.ഒ വിപണിയില്‍ രൂപപ്പെടുന്ന ഡിമാന്റിനെയാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം സൂചിപ്പിക്കുന്നത്. ഉദാഹരണത്തിന് ഒരു ഓഹരിയുടെ ഇഷ്യു വില 300 രൂപയാണെന്ന് കരുതുക. ഗ്രേ മാര്‍ക്കറ്റ് പ്രീമിയം 500 രൂപയാണെങ്കില്‍ അതിനര്‍ഥം കമ്പനിയുടെ ഓഹരികള്‍ 500 രൂപക്ക് വാങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാണെന്നതാണ്. അതായത് ഇഷ്യുവിലയേക്കാള്‍ 200 രൂപയുടെ ലിസ്റ്റിങ് നേട്ടമാണ് അപ്പോഴുണ്ടാകുക. 

സാമ്പത്തിക-നിക്ഷേപ ലോകത്തെ വാര്‍ത്തകളും വിശകലനങ്ങളും ടെലഗ്രാം വഴി അറിയാം. ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ...https://t.me/+_CUx-PDAqMthYWU1

Content Highlights: IPO weeks ends; waiting for the listing day