തിരിച്ചടി ചെറിയ നഷ്ടത്തില്‍ ഒതുങ്ങി: ചാഞ്ചാട്ടം തുടര്‍ന്നേക്കാം

#Money Desk
Photo:Gettyimages
Photo:Gettyimages

ട്രംപിന്റെ തീരുവയില്‍ അത്രതന്നെ വിപണി അടിപതറിയില്ല. വലിയ തകര്‍ച്ച പ്രതീക്ഷിച്ചെങ്കിലും സെന്‍സെക്‌സില്‍ 500 പോയന്റാണ് തുടക്കത്തില്‍ ഇടിവുണ്ടായത്. പിന്നീട് നഷ്ടം 330 പോയന്റിലേയ്ക്ക് ചുരുങ്ങി. രാവിലെ 9.30 ഓടെ 104 പോയന്റ് നഷ്ടത്തില്‍ 23,227ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടന്നത്. സെന്‍സെക്‌സാകട്ടെ 76,202 നിലവാരത്തിലുമെത്തി. 

ഇന്ത്യയ്ക്ക്‌മേലുള്ള യുഎസിന്റെ താരിഫ് പ്രഹരം പ്രതീക്ഷിച്ചതിലും കനത്തതാണെന്നാണ് വിലിയിരുത്തല്‍. അതുകൊണ്ടുതന്നെ വിപണിയില്‍ കാര്യമായ ചാഞ്ചാട്ടം പ്രതീക്ഷിക്കാം. 27 ശതമാനമാണ് താരിഫ് ചുമത്തിയിട്ടുള്ളത്. 20 ശതമാനം താരിഫ് പോലും രാജ്യത്തെ ജിഡിപിയില്‍ 0.50 ശതമാനത്തോളം ഇടിവുണ്ടാക്കിയേക്കാമെന്ന് ആഗോള ബ്രോക്കിങ് സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. 

30 ബില്യണ്‍ ഡോളറിന്റെ ആഘാതമാകും ഇന്ത്യയ്ക്കുണ്ടാകുകയെന്നാണ് ഐഎംഎഫിന്റെ നിരീക്ഷണം. അതായത് നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യ പ്രതീക്ഷിക്കുന്ന 4.3 ലക്ഷം കോടി ഡോളര്‍ ജിഡിപിയില്‍ 0.7 ശതമാനം കുറവുണ്ടായേക്കാം. 

വര്‍ധിച്ചുവരുന്ന വ്യാപാര സംഘര്‍ഷങ്ങള്‍ രൂപയെ ദുര്‍ബലപ്പെടുത്തുകയും വിദേശ നിക്ഷേപം തടയുകയും ചെയ്യും. വരുംദിവസങ്ങളിലാകും അതിന്റെ പ്രതിഫലനം വിപണിയില്‍ ഉണ്ടാകുക. 

Also Read| ഫാര്‍മ രക്ഷപ്പെട്ടു: നേട്ടമാക്കി മരുന്ന് കമ്പനികള്‍, ഓഹരി വിലയില്‍ 5% കുതിപ്പ്

സെന്‍സെക്‌സ് ഓഹരികളില്‍ എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ തുടങ്ങിയ 2.5 ശതമാനത്തോളം നഷ്ടത്തിലാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി പോട്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, മരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 

സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നഷ്ടത്തില്‍ മുന്നില്‍. സൂചിക 2.5 ശതമാനം ഇടിവ് നേരിട്ടു. അതേസമയം, ഫാര്‍മ സൂചിക 4.5 ശതമാനം നേട്ടമുണ്ടാക്കുകയും ചെയ്തു. 

Content Highlights: Despite Trump`s tariffs, Indian markets showed less impact than expected.