യുപിഐ ഫീസ്: മ്യൂച്വൽ ഫണ്ട് എസ്.ഐ.പി, ഇൻഷുറൻസ് പ്രീമിയം, ഒ.ടി.ടി തുടങ്ങിയവയ്ക്ക് ബാധകമാകുമോ?

ഒക്ടോബർ 15 മുതൽ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് (UPI) സംവിധാനത്തിൽ പുതിയ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) വ്യവസ്ഥകൾ നിലവിൽ വരികയാണ്. 2,000 രൂപയ്ക്ക് മുകളിലുള്ള തെരഞ്ഞെടുക്കപ്പെട്ട പേഴ്‌സൺ-ടു-മെർച്ചന്റ് (P2M) ഇടപാടുകൾക്കാണ് മാറ്റം ബാധകമാകുന്നത്. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) പുറപ്പെടുവിച്ച സർക്കുലറിനെ അടിസ്ഥാനമാക്കിയാണ് ഈ പരിഷ്കരണം.
പുതിയ വ്യവസ്ഥ പ്രാബല്യത്തിൽ വരുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം:
മ്യൂച്വൽ ഫണ്ട് നിക്ഷേപകരെ എങ്ങനെ ബാധിക്കും?
യുപിഐ ഓട്ടോപേ (UPI AutoPay): മ്യൂച്വൽ ഫണ്ട് എസ്.ഐ.പികൾക്കായി ഓട്ടോപേ സംവിധാനം ഉപയോഗിക്കുന്നവർക്ക് നിലവിലുള്ളത് പോലെ തന്നെ പേമെന്റുകൾ തുടരാം. ഇതിന് എം.ഡി.ആർ. ബാധകമാകില്ല.
ഒറ്റത്തവണ നിക്ഷേപം: മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ വാങ്ങുന്നതിനായി നടത്തുന്ന ഒറ്റത്തവണ യുപിഐ പേമെന്റുകൾ ക്യാപിറ്റൽ മാർക്കറ്റ് വിഭാഗത്തിന് കീഴിലാണ് വരുന്നത്. ഇതിന് 0.02 ശതമാനം എം.ഡി.ആർ. നിരക്ക് ബാധകമായിരിക്കും (പരമാവധി 300 രൂപ വരെ). ഓഹരി ബ്രോക്കർമാർ, ഡീലർമാർ എന്നിവരുമായി ബന്ധപ്പെട്ട പണമിടപാടുകൾക്കും ഈ നിരക്ക് ബാധകമായിരിക്കും. നിലവിലുള്ള ഒരു മാൻഡേറ്റ് വഴി പണം ഈടാക്കുന്നതും പുതിയൊരു യുപിഐ ഇടപാട് നടത്തുന്നതും തമ്മിലുള്ള വ്യത്യാസമാണ് നിരക്കുകൾക്ക് അടിസ്ഥാനം.
ഇൻഷുറൻസ്, യൂട്ടിലിറ്റി ബില്ലുകൾ, ഒ.ടി.ടി.
ഇൻഷുറൻസ് പ്രീമിയം: ഇൻഷുറൻസ് മേഖലയെ പ്രത്യേക വിഭാഗമായാണ് പരിഗണിച്ചിരിക്കുന്നത്. 2,000 രൂപയ്ക്ക് മുകളിലുള്ള ഇൻഷുറൻസ് പേയ്‌മെന്റുകൾക്ക് 0.4 ശതമാനത്തിന് പകരം അഞ്ചുരൂപയാണ് ഈടാക്കുക.
അത്യാവശ്യ സേവനങ്ങൾ: റെയിൽവേ, ടെലികോം, കൃഷി സംബന്ധമായ ആവശ്യങ്ങൾ, ഇന്ധനം തുടങ്ങിയ മേഖലകളിലെ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കും അഞ്ചുരൂപയാണ് ബാധകം.
യൂട്ടിലിറ്റി ബില്ലുകളും ഒ.ടി.ടിയും: മൊബൈൽ, വൈദ്യുതി ബില്ലുകൾ, ഒ.ടി.ടി. സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയവയ്ക്കായി യു.പി.ഐ. ഓട്ടോപേ ഉപയോഗിക്കുന്നതിനെ പുതിയ എം.ഡി.ആർ. നിരക്കുകൾ ബാധിക്കില്ല. ഈ തുക 2,000 രൂപയ്ക്ക് മുകളിൽ പോയാലും ആവർത്തന പേയ്‌മെന്റുകൾ എന്ന നിലയിൽ ഇവയ്ക്ക് ഇളവുണ്ട്.
ഇടപാട് | എംഡിആർ നിരക്ക് |
|---|---|
യുപിഐ ഓട്ടോപേ / ആവർത്തന മാൻഡേറ്റുകൾ | എംഡിആർ ഇല്ല |
മ്യൂച്വൽ ഫണ്ട്, ക്യാപിറ്റൽ മാർക്കറ്റ് പേയ്‌മെന്റുകൾ | 0.02% (പരമാവധി ₹300) |
₹2,000-ന് മുകളിലുള്ള സാധാരണ P2M ഇടപാടുകൾ | 0.4% |
₹75,000-ന് മുകളിലുള്ള P2M ഇടപാടുകൾ | 0.4% (പരമാവധി ₹300) |
ഇൻഷുറൻസ്, റെയിൽവേ, ഇന്ധനം (₹2,000-ന് മുകളിൽ) | ഒരു ഇടപാടിന് ₹5 വീതം |
വ്യാപാര ഇടപാടുകൾ:
വ്യക്തിഗത ഇടപാടുകൾ സൗജന്യമാണെങ്കിലും വൻകിട വ്യാപാര ഇടപാടുകൾക്ക് എം.ഡി.ആർ. ബാധകമാകും. ഷോപ്പിങ് മാളുകൾ, തുണിക്കടകൾ ഉൾപ്പെടെയുള്ളവയ്ക്കും ഇ-കോമേഴ്‌സ് ഇടപാടുകൾക്കും നിശ്ചിത പരിധിക്കപ്പുറം ഫീസ് നൽകേണ്ടിവരും. യു.പി.ഐ. ഇടപാടുകൾ ഉപഭോക്താക്കൾക്ക് സൗജന്യമായിത്തന്നെ തുടരുമെന്ന് സർക്കാർ പറയുന്നുണ്ട്. ബാങ്കുകൾക്കും പേയ്‌മെന്റ് സേവന ദാതാക്കൾക്കും ഇടയിലുള്ള ഫീസാണിതെന്നും ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് കുറയ്ക്കില്ലെന്നുമാണ് വിശദീകരണം. എങ്കിലും ഈ അധികബാധ്യത കച്ചവടക്കാർ ഉപഭോക്താക്കളിൽനിന്ന് പരോക്ഷമായി ഈടാക്കാൻ സാധ്യതയുണ്ട്.
Content Highlights: New MDR charges apply to selected P2M transactions above Rs 2,000 starting October 15., UPI AutoPay for mutual fund SIPs and utility bills remains free from MDR., One-time mutual fund investments attract a 0.02% MDR charge up to a maximum of Rs 300., Insurance premiums and essential services over Rs 2,000 will attract a flat fee of Rs 5.