തീരാത്ത റോഡുപണിയും തീരാതെ പൊടിശല്യവും

ഗതാഗതവും കാൽനടയാത്രയും ദുഷ്‌കരം
എടപ്പറ്റ : റബ്ബറൈസ് ചെയ്ത് നവീകരിക്കുന്നതിനായി ഒന്നരവർഷം മുൻപ് പൊളിച്ചിട്ടതാണ് എടപ്പറ്റ പഞ്ചായത്തിലെ കൊമ്പൻകല്ല് അങ്ങാടി മുതൽ ആലുംകുന്ന് കോട്ടോത്തുപ്പടി വരെയുള്ള റോഡ്.
പണി പൂർത്തിയാക്കിയില്ലെന്ന് മാത്രമല്ല മെറ്റലും മണലും പരന്ന് പൊടിശല്യം രൂക്ഷമായിരിക്കുകയാണ്. റോഡ് നവീകരണത്തിനു മുന്നോടിയായി ഓവുപാലത്തിന്റെയും അഴുക്കുചാലിന്റെയുമെല്ലാം പണി പൂർത്തിയാക്കിയിട്ടുണ്ട്.
എന്നാൽ ഒന്നരവർഷത്തോളമായിട്ടും ടാറിങ് നടന്നിട്ടില്ല. റോഡിലാകെ മെറ്റലും പൊടിയും പരന്നുകിടക്കുയാണിപ്പോൾ. വേനൽ കനത്തതോടെ റോഡിലൂടെ വാഹനങ്ങൾ പോകുമ്പോൾ പൊടിശല്യം അതിരൂക്ഷമാണ്.
യുദ്ധം കാരണം ടാർ കിട്ടാത്തതാണ് പണി വൈകുന്നതെന്ന് കരാറുകാരൻ അറിയിച്ചതായി നാട്ടുകാർ പറയുന്നു. സ്‌കൂൾ ബസുകൾ ഉൾപ്പെടെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളും ഇരുചക്രവാഹനങ്ങളും കടന്നുപോകുന്ന റോഡാണ് കല്ലുകൾ ഇളകിയും പൊടി മൂടിയും ഗതാഗതത്തിനു ഭീഷണിയായി കിടക്കുന്നത്.
മഴ കനക്കുംമുൻപ് പണി പൂർത്തിയാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. വിഷയത്തിൽ ഇനിയും അനാസ്ഥ തുടർന്നാൽ ജനകീയസമരവുമായി രംഗത്തിറങ്ങാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.