പരപ്പനങ്ങാടിയിലെ ഗതാഗതക്കുരുക്ക്; വേണം, അനധികൃത ബസ് സ്റ്റോപ്പിനെതിരേ നടപടി

പോലീസിന്റെയും നഗരസഭയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ല

പരപ്പനങ്ങാടി : ടൗൺ സ്‌കൂളിലേക്കുള്ള റോഡിനോടുചേർന്ന് ബസുകൾ അനധികൃതമായി ആളുകളെ ഇറക്കുന്നതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടഭീഷണിയും.

നഗരസഭയിലെ തിരക്കേറിയ തിരൂർ-കോഴിക്കോട് റൂട്ടിലാണ് ഈ പ്രയാസം.

സ്‌കൂൾ റോഡിനു സമീപം പെട്രോൾപമ്പ് സ്ഥിതിചെയ്യുന്ന ഭാഗത്ത് ബസുകൾ കയറ്റിയിടാൻ ആവശ്യമായ സൗകര്യമില്ല. അതുകൊണ്ടാണ് സൗകര്യത്തിനായി ടൗൺ സ്‌കൂൾ റോഡിൽ ഇറക്കുന്നത്.

ഇങ്ങനെ ആളുകളെ ഇറക്കുന്നതിൽ റോഡ് മുറിച്ചുകടക്കുന്നവർ ഉൾപ്പെടെ പ്രയാസത്തിലാണ്.

തിരൂരിൽനിന്ന് കോഴിക്കോട്ടേക്കു പോകുന്ന ബസുകൾ റോഡരികിൽത്തന്നെ നിർത്തി ആളുകളെ ഇറക്കുന്നതാണ് പ്രയാസങ്ങൾക്കു കാരണം. സ്‌കൂളിലേക്ക് കുട്ടികളുമായി പോകുന്നവർ ഈ ഭാഗത്തെത്തുമ്പോൾ പ്രയാസപ്പെടുകയാണ്.

വിഷയം പോലീസിന്റെയും പരപ്പനങ്ങാടി നഗരസഭയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും യാതൊരു ഫലവുമുണ്ടാകാത്ത സ്ഥിതിയാണുള്ളത്.

അതിനാൽ ഈ അനധികൃതമായ ബസ് സ്റ്റോപ്പ് പൂർണമായും നിരോധിച്ചുകൊണ്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കർശന നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തൻ അലി അസ്‌കർ കൊല്ലർക്കണ്ടി കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.