വി.ഡി സതീശൻെറ വായന വര്‍ത്തമാനത്തിലില്ലെന്ന് വൈശാഖന്‍, സ്വരാജിന്റെ വായനകൊണ്ട് ഗുണമില്ലെന്ന് കല്പറ്റ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇടതു സ്ഥാനാര്‍ഥിയായ എം. സ്വരാജിനുവേണ്ടി എഴുത്തുകാര്‍ കളത്തിലിറങ്ങിയപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിനുവേണ്ടി ജോയ് മാത്യു യുഡിഎഫ് പ്രചാരണത്തിനിറങ്ങി. സ്വരാജിനുവേണ്ടി എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും പരസ്യപിന്തുണകളും വോട്ടഭ്യര്‍ഥനകളും സോഷ്യല്‍ മീഡിയയിലും തിരഞ്ഞെടുപ്പ് മണ്ഡലത്തില്‍ സജീവമായി. യോജിച്ചും വിയോജിച്ചും എഴുത്തുകാര്‍ തമ്മില്‍ ഇടര്‍ച്ചയുണ്ടായി. ഇപ്പോഴിതാ മലയാളത്തിലെ മുതിര്‍ന്ന എഴുത്തുകാരായ വൈശാഖനും കല്പറ്റയും ഇടതിനെയും വലതിനെയും പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു. സ്വരാജ് വായിച്ചതുകൊണ്ട് പാര്‍ട്ടിക്കല്ലാതെ പൊതുജനത്തിന് ഗുണമില്ല എന്ന് കല്പറ്റ നാരായണന്‍ വിമര്‍ശിക്കുന്നു. അതേ സമയം പ്രതിപക്ഷ നേതാവിന്റെ വായന വര്‍ത്തമാനത്തില്‍ കാണുന്നില്ല എന്നാണ് വൈശാഖന്റെ പ്രതികരണം.
''പ്രതിപക്ഷ നേതാവ് നല്ല വായനക്കാരനാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ വര്‍ത്തമാനത്തില്‍ അതു കാണുന്നില്ല. ഇടതുപക്ഷ നേതാക്കളാണ് കൂടുതല്‍ വായിക്കുന്നതായി നമ്മള്‍ അറിഞ്ഞിട്ടുള്ളത്. കഴിവുള്ള വ്യക്തിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് സാഹിത്യസമൂഹം സ്വരാജിനെ പിന്തുണയ്ക്കുന്നത്. സര്‍ക്കാരിന്റെ കാര്യങ്ങള്‍ കാണാന്‍ മനസ്സില്ലാത്തവരാണ് ആശാസമരത്തിന്റെ പേരില്‍ സാഹിത്യകാരന്മാരെ കുറ്റപ്പെടുത്തുന്നത്'' - വൈശാഖന്‍ പറയുന്നു
എന്നാല്‍ സ്വരാജ് ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിക്ക് അതീതനായ ഒരു വ്യക്തിത്വവുമുള്ള ആളല്ലെന്നും കല്‍പറ്റ നാരായണന്‍ പ്രതികരിക്കുന്നു. '' വൈശാഖന്‍ പറയുന്നത് സ്വരാജ് വലിയ വായനക്കാരനാണ് എന്നൊക്കെയാണ്. അദ്ദേഹം വായിച്ചതുകൊണ്ട് ആ പാര്‍ട്ടിക്കു പുറത്തുള്ള ആര്‍ക്കെങ്കിലും ഗുണം ഉണ്ട് എന്നെനിക്ക് മനസ്സിലാവുന്നില്ല. സ്വരാജ് ആ പാര്‍ട്ടിയുടെ എല്ലാ തീരുമാനങ്ങളെയും അക്ഷരാര്‍ഥത്തില്‍ പാലിച്ചുപോരുന്ന ഒരാളാണ്. അതിന്റെ ദുഷ്‌ചെയ്തികളെ ഇന്നുവരെ തിരുത്തുകയോ അതിനെ വിമര്‍ശിക്കാന്‍ വേണ്ട ഇച്ഛാശക്തി കാണിക്കുകയോ ചെയ്തിട്ടുള്ള ഒരാളല്ല. ഈ നിശബ്ദനായ കമ്യൂണിസ്റ്റുകാരനെക്കുറിച്ചാണ് പൊതുലോകത്തില്‍ അദ്ദേഹത്തിന് വലിയ പ്രാധാന്യം ഉണ്ട് എന്ന് വൈശാഖന്‍ പറയുന്നത്. എഴുത്തുകാര്‍ മുഴുവന്‍ സ്വരാജിനൊപ്പമെന്ന് പ്രഖ്യാപിക്കാന്‍ വൈശാഖനെ ആരാണ് ചുമതലപ്പെടുത്തിയത്? വൈശാഖന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്. അതുകൊണ്ടുമാത്രം അംഗീകാരം കിട്ടിയ ആള്‍ക്കു തീര്‍ച്ചയായും പിന്തുണയ്ക്കാം.'' - കല്പറ്റ നാരായണന്‍ പറയുന്നു.
Content Highlights: Kalpetta Narayanan and Vysakhan controversy writers influence in Nilambur byelection