കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; പൊതുജനങ്ങൾക്കും കൃതികൾ നിർദേശിക്കാം

#അരുണ്‍ സാബു
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരനിർണയ രീതിയിൽ മാറ്റം. പുരസ്‌കാരത്തിന് കൃതികൾ നിർദേശിക്കാൻ പൊതുജനങ്ങൾക്കും അവസരം നൽകാൻ തീരുമാനിച്ചു.

വിദഗ്ധസമിതി തിരഞ്ഞെടുക്കുന്ന പുസ്തകങ്ങൾ പരിഗണിക്കുന്ന നിലവിലെ രീതിക്ക് പകരമായാണിത്. എഴുത്തുകാർക്കോ പ്രസാധകർക്കോ അഭ്യുദയകാംക്ഷികൾക്കോ ഇത്തവണ കൃതികൾ നിർദേശിക്കാമെന്ന് അക്കാദമി അറിയിച്ചു. പുരസ്‌കാരചരിത്രത്തിൽ ആദ്യമായാണ് ഈവിധത്തിൽ മാറ്റം. നടപടിക്രമം സുതാര്യമാക്കാൻ ലക്ഷ്യമിട്ടാണ് നീക്കമെന്ന് അക്കാദമി വൃത്തങ്ങൾ പറഞ്ഞു. കേരള സാഹിത്യ അക്കാദമി നേരത്തേമുതൽ പരസ്യം നൽകിയാണ് പുസ്തകങ്ങൾ ക്ഷണിച്ചിരുന്നത്.

നിലവിലെ രീതിയിൽ വിദഗ്ധസമിതിയുടെ നിർദേശത്തിൽനിന്ന് അക്കാദമിയുടെ ബന്ധപ്പെട്ട ഭാഷാസമിതികൾ ചുരുക്കപ്പട്ടികയുണ്ടാക്കും. പിന്നീട് ജൂറിക്ക് കൈമാറി അന്തിമ ജേതാക്കളെ തിരഞ്ഞെടുക്കും. പുതിയ രീതി വന്നാലും ചുരുക്കപ്പട്ടിക തയ്യാറാക്കുന്നതുമുതൽ ബാക്കി നടപടി പഴയതുതന്നെയാകും.

2019 ജനുവരി ഒന്നിനും 2023 ഡിസംബർ 31-നുമിടയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് 2025-ലെ പുരസ്‌കാരത്തിനായി ക്ഷണിച്ചത്. സാഹിത്യ അക്കാദമി വെബ്സൈറ്റിലെ അപേക്ഷാഫോമിനൊപ്പം പുസ്തകത്തിന്റെ ഒരു കോപ്പിയും ഫെബ്രുവരി 28-നകം അയക്കണം. മലയാളം പുസ്തകങ്ങൾ സാഹിത്യ അക്കാദമിയുടെ ബെംഗളൂരു ഓഫീസിലേക്കാണ് അയക്കേണ്ടത്. 

Content Highlights: Latest news of nominating works for Kendra sahitya akademi award