പദ്മപ്രഭാപുരസ്‌കാരം; കവി എന്ന നിലയില്‍ ലഭിച്ച വലിയ പുരസ്‌കാരം- ആലങ്കോട് ലീലാകൃഷ്ണന്‍

ആലങ്കോട് ലീലാകൃഷ്ണന്‍
ആലങ്കോട് ലീലാകൃഷ്ണന്‍

കോഴിക്കോട്: കവി എന്ന നിലയില്‍ തനിക്ക് ലഭിച്ച വലിയ പുരസ്‌കാരങ്ങളിലൊന്നാണ് പദ്മപ്രഭാപുരസ്‌കാരമെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍.
വലിയ അനുഗ്രഹം പോലെയുള്ള അംഗീകാരമായിട്ടാണ് പദ്മപ്രഭാപുരസ്‌കാരത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ഗുരുസ്ഥാനീയനും ജ്യേഷ്ഠസ്ഥാനീയനും വഴികാട്ടിയുമൊക്കെയായിട്ടുള്ള ആളാണ്. എം.പി വീരേന്ദ്രകുമാറിന്റെ പിതാവിന്റെ പേരില്‍ ഏര്‍പ്പെടുത്തപ്പെട്ട പുരസ്‌കാരം നേടിയതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് ആലങ്കോട് പ്രതികരിച്ചു. 'ആധുനികവയനാടിന്റെ ശില്‍പി എന്നറിയപ്പെട്ട ആളാണ് പദ്മപ്രഭ. പദ്മപ്രഭാ ഗൗഡരെ അനുസ്മരിക്കാന്‍ ഞാന്‍ ഈ പുരസ്‌കാരവേദിയില്‍ പലതവണ പോയിട്ടുണ്ട്. എം.പി വീരേന്ദ്രകുമാറിന്റെ അനുഗ്രഹം ഈ പുരസ്‌കാരരൂപത്തില്‍ വന്നതുപോലെയാണ് അനുഭവപ്പെടുന്നത്.'-ആലങ്കോട് മാതൃഭൂമിയോട് പറഞ്ഞു. 

ഒരു കവി എന്ന നിലയ്ക്ക് തനിക്കുലഭിക്കുന്ന പ്രമുഖ പുരസ്‌കാരമാണ് ഇതെന്ന് ആലങ്കോട് പ്രതികരിച്ചു. അമ്പത്തിനാല് വര്‍ഷമായി എഴുതിക്കൊണ്ടിരിക്കുന്നു. ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യത്തെ കവിത അച്ചടിച്ചുവന്നത്. അന്നുമുതല്‍ എഴുത്തിനുവേണ്ടിയുള്ള ശ്രമങ്ങളെല്ലാം ആത്മാര്‍ഥമായിട്ടുള്ളതായിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെയാണ് വലിയൊരു പുരസ്‌കാരം തന്നെ തേടി വരുന്നതെന്നും ആലങ്കോട് പറഞ്ഞു.  

വലിയ രീതിയില്‍ നടത്തപ്പെടുന്ന, വലിയ രീതിയില്‍ കൊണ്ടാടപ്പെടുന്ന, കുടുംബവുമായി ബന്ധപ്പെട്ട് ഹൃദയബന്ധമുള്ള പുരസ്‌കാരം കൂടിയാണ് ഇതെന്നും വീട്ടില്‍ നിന്നും ലഭിച്ച പുരസ്‌കാരം പോലെയാണ് പദ്മപ്രഭാപുരസ്‌കാരത്തെ താന്‍ കാണുന്നതെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. ''പുരസ്‌കാരലബ്ധിയില്‍ ഒരുപാട് ആളുകള്‍ ഒപ്പംചേരുന്നു എന്നതും വളരെയധികം സന്തോഷം തരുന്നു. പാരമ്പര്യതയും നവീനതയും സംയോജിപ്പിച്ച് എഴുതുന്നയാളാണ് ഞാന്‍. അത്തരം എഴുത്തുരീതിക്ക് കിട്ടിയ അംഗീകാരമായിട്ടും പദ്മപ്രഭാപുരസ്‌കാരത്തെ കണക്കാക്കുന്നു.- ആലങ്കോട് പ്രതികരിച്ചു.
 

Content Highlights: alankode leelakrishnan- padmaprabha literary award -response