‘സീരിയൽ ഒന്നു വെളിച്ചം കാണിക്കാൻ മാത്രമായി 4 പ്രാവശ്യം അമേരിക്കയിൽ നിന്നും ഞാൻ നാട്ടിലേക്ക് പറന്നു’

അമേരിക്കന്‍ ഡ്രീംസ് ഷൂട്ടിങ് വേളയില്‍ | Photo: Mathrubhumi
അമേരിക്കന്‍ ഡ്രീംസ് ഷൂട്ടിങ് വേളയില്‍ | Photo: Mathrubhumi

സൈലൻസ്‌ ഓഫ് ദ ലാംബ് ഉൾപ്പെടെയുള്ള വളരെയധികം മികച്ച ഹോളിവുഡ് സിനിമകൾ എടുത്തിട്ടുള്ള യൂണിയൻ സ്റ്റേഷനും ചരിത്രപ്രസിദ്ധമായ സംഭവങ്ങൾ അരങ്ങേറിയ ലൊക്കേഷനുകളും ഷൂട്ടിങ്ങിനായി അനുവാദം വാങ്ങിക്കൊടുക്കുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നത് സീരിയൽ സംഘം പരമാവധി ഇവിടെയുള്ളതെല്ലാം ഷൂട്ട് ചെയ്യുമെന്നും അനുയോജ്യമായ ഇടങ്ങളിൽ പ്രദർശിപ്പിക്കുമെന്നുമായിരുന്നു. ആ സ്ഥലങ്ങളുടെ പ്രാധാന്യത്തിനായിരുന്നു ഞാൻ ശ്രദ്ധ കൊടുത്തത്. പല കടമ്പകളും തരണം ചെയ്തുനേടിയ ആ അനുവാദത്തിന്റെ വില ഉൾക്കൊള്ളാതെ ഉച്ചവരെ ഷൂട്ട് ചെയ്ത് പാക്കപ്പ് പറഞ്ഞത് ഒരുവിധത്തിലും എനിക്ക് ന്യായീകരിക്കാനായില്ല. എന്റെ ഔദ്യോഗികജീവിതത്തിലെ വളരെ നിർണായകമായ ഒരു സ്ഥാനക്കയറ്റം ലഭിച്ചതിന്റെ ആഹ്ലാദം ഉറ്റവരുമായി പങ്കുവെക്കാൻപോലും കഴിയാതെ എന്തിനായിരുന്നു ഇത്രയധികം മാനസിക സംഘർഷം തരുന്ന ഒരു കാര്യത്തിൽ തലയിടാൻ പോയതെന്ന് ഞാനെന്നോടുതന്നെ നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. തിരികെ ഓഫീസിൽ നിന്നും വീട്ടിലേക്കുള്ള ട്രെയിനിൽ ഇരിക്കുമ്പോൾ ഞാൻ തീരുമാനിച്ചു അതുവരെയുള്ള പണമെല്ലാം സെറ്റിൽ ചെയ്ത് ഈ പദ്ധതി ഉപേക്ഷിക്കാം. ഈ സംഘർഷവുംകൂടി താങ്ങാനുള്ള ശേഷിയില്ല. ഔദ്യോഗികമായി കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. സീരിയൽ നിർമാണം എനിക്കുപറഞ്ഞ പണിയല്ല. അങ്ങനെ എന്റെതായ ഒട്ടേറെ കാരണങ്ങളാൽ മടുത്തിരിക്കുന്ന സമയത്താണ് പദ്മിനിച്ചേച്ചി വിളിക്കുന്നത്.

'എടീ, എന്തായി നമ്മുടെ സീരിയൽ? എന്റെ ഭാഗമെല്ലാം ഷൂട്ട് ചെയ്ത് കഴിഞ്ഞു. മൊത്തത്തിൽ എന്നാണ് തീരുന്നത്? എപ്പോഴത്തേക്കാണ് നമ്മൾ ഇത് ഇറക്കാൻ ഉദ്ദേശിക്കുന്നത്?' ആവേശത്തോടെ നിർത്താതെയുള്ള ചോദ്യങ്ങളാണ്. ചേച്ചിയുടെ ചോദ്യങ്ങൾ കേട്ടതോടെ എന്റെ മനസ്സ് ഒന്നുകൂടി ഇടിഞ്ഞു. ഇത് അവസാനിപ്പിക്കുകയാണെന്ന് എങ്ങനെ അവരോട് പറയും? കാലങ്ങൾക്കുശേഷം സ്‌ക്രീനിൽ തന്റെ മുഖം തെളിയുന്നതും കാത്ത് ഇരിക്കുന്ന ആ പൂർണപ്രതിഭയോട് ഞാൻ ചെയ്യുന്നത് ക്രൂരതയായിപ്പോവില്ലേ? ട്രെയിൻ ഇറങ്ങി വീട്ടിലേക്ക് കാറോടിക്കുമ്പോൾ എന്റെ മനസ്സ് ആകെ കലങ്ങിയിരുന്നു. ഡ്രൈവ് വേയിലൂടെ വീടിനടുത്തെത്തിയപ്പോൾ ഞാനൊരു കാഴ്ച കണ്ടു. ഞങ്ങളുടെ വീടിന്റെ മുൻവശത്തായി ഒരു തടാകമുണ്ട്. അതിൽ നിറയെ കൊക്കുകളും താറാവുമെല്ലാം പതിവുകാരാണ്. തടാകത്തോട് അഭിമുഖമായി വീടിന്റെ പടിയിൽ ഇരുന്നുകൊണ്ട് ശരത്തും രഞ്ജിത്ത് ശങ്കറും പരസ്പരം ചർച്ചചെയ്യുകയാണ്. രഞ്ജിത്തിന്റെ കൈയിൽ ഒരു റൈറ്റിങ് പാഡുമുണ്ട്. ഞാൻ കാർ പതുക്കെയാക്കി അവരെത്തന്നെ നോക്കി കുറച്ചുനേരം ഇരുന്നു. പ്രതീക്ഷകൾമാത്രം നിറഞ്ഞ രണ്ടു ചെറുപ്പക്കാരുടെ മുഖങ്ങൾ. ആദ്യമായിട്ടാണ് അമേരിക്കയിൽ ഒരു പ്രൊജക്ടുമായി അവർ വരുന്നത്. ഈ പുതുമുഖങ്ങളെ ഞാൻ പാതിവഴിക്ക് ഉപേക്ഷിക്കുന്നതെങ്ങനെയാണ്? രണ്ടു പ്രതീക്ഷകളായിരുന്നു എന്നെ പ്രതിസന്ധിയിലാക്കിയത്. ഒരു ഭാഗത്ത് അഭിനയത്തിന്റെ പരകോടിയിലെത്തി പിന്നീട് യാഥാർഥ്യജീവിതത്തിലേക്ക് മറഞ്ഞ പദ്മിനിച്ചേച്ചി വീണ്ടും സ്‌ക്രീനിനെ ആശയോടെ നോക്കുന്നു, വെള്ളിത്തിരയിലേക്ക് കാലുറപ്പിക്കാൻ ആത്മാർഥമായി ശ്രമിക്കുന്ന രണ്ട് യുവാക്കളുടെ കണ്ണുകളിലെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകൾ മറ്റൊരു ഭാഗത്ത്. കാറിലിരിക്കുമ്പോൾ ശേഖറിനോട് ഇത് അവസാനിപ്പിക്കുന്നതിനെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടിരുന്ന ഞാൻ വീട്ടിലെത്തിയ ഉടൻ തന്നെ മുകളിൽ അദ്ദേഹത്തിന്റെ മുറിയിൽ പോയി തീരുമാനം മാറ്റിപ്പറഞ്ഞു: 'പണം പോകുന്നെങ്കിൽ പോട്ടെ, ഇത് നമ്മൾ തുടരുകയാണ്. എനിക്ക് വിരമിക്കൽ പ്രായമില്ലല്ലോ. അറുപതുവയസ്സോടുകൂടി ജോലിയിൽ നിന്നും വിരമിക്കണമെന്ന് ആഗ്രഹിച്ചതാണ് ഞാൻ. രണ്ടുവർഷം കൂടി അധികം പണിയെടുത്താൽ ഈ ബാധ്യത തീർക്കാവുന്നതേയുള്ളൂ. ഞാനെന്റെ വിരമിക്കൽ പ്രായം അറുപത്തിരണ്ടാക്കി ഉയർത്തിയിരിക്കുന്നു.' ശേഖർ ഒന്നും പറഞ്ഞില്ല. പദ്മിനിച്ചേച്ചിയും ശരത്ദാസും രഞ്ജിത് ശങ്കറുമാണ് ആ സീരിയലുമായി ഞാൻ മുന്നോട്ടുപോകാനുള്ള കാരണമായത്.

Content Highlights: Overcoming severe financial and emotional setbacks in television production., The crucial role of persistence and mentorship in project completion., Strategic financial management: Turning production debt into mutual fund success., Reflecting on the legacy of the award-winning serial 'American Dreams'.

Continue reading