രാഹുൽ ഗാന്ധിയും മംദാനിയും തമ്മിലുള്ള സമാനതകൾ, അവർക്ക് മുന്നിലുള്ള രണ്ട് വഴികൾ

സൊഹ്‌റാൻ മംദാനി, രാഹുൽ ഗാന്ധി| Photo: ANI,AP
സൊഹ്‌റാൻ മംദാനി, രാഹുൽ ഗാന്ധി| Photo: ANI,AP

ന്ത്യൻ തിരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിവരുന്ന വെളിപ്പെടുത്തലുകളുടെ മൂന്നാമത്തെ പത്രസമ്മേളനം ഡൽഹിയിൽ നടക്കുമ്പോൾ ന്യൂയോർക്കിൽ ഡൊണാൾഡ് ട്രംപിനെ ആശയപരമായി പരാജയപ്പെടുത്തി സൊഹ്‌റാൻ മംദാനി എന്ന സോഷ്യലിസ്റ്റ് അർദ്ധ-മുസ്ലിം (അദ്ദേഹം സ്വയം ഞാനൊരു മുസ്ലിം ആണെന്നാണ് പറയുന്നത് ) വിജയിക്കുകയായിരുന്നു. ജനങ്ങളോട് സംസാരിക്കുന്ന ഭാഷയുടെ കാര്യത്തിൽ രാഹുൽ ഗാന്ധിയും മംദാനിയും തമ്മിൽ സമാനതകളുണ്ട്. കാല്പനികമായ നെഹ്രുവിയൻ ഊർജ്ജം രണ്ടുപേരിലുമുണ്ട്. രണ്ടുപേരുടേയും എതിരാളികളിൽ തീവ്ര വലതുപക്ഷ, ദേശീയവാദ, അപരമതവിദ്വേഷ, ഫാഷിസ്റ്റ് പ്രവണതകൾ ഉണ്ട്. മംദാനി യുഎസ് തിരഞ്ഞെടുപ്പിൽ പ്രസിഡണ്ടുസ്ഥാനത്തേക്കല്ല ജയിച്ചത്, മറിച്ച് ന്യൂയോർക്കിലെ മേയറായിട്ടാണ്. മംദാനി ജയിച്ചത് പരമ്പരാഗതമായി ഡെമോക്രറ്റുകൾ ജയിച്ചുപോരുന്ന ന്യൂയോർക്കിലാണ്, അയാൾ ആയിരുന്നില്ല സ്ഥാനാർഥി മറ്റേതെങ്കിലും ഡെമോക്രാറ്റ് ആയിരുന്നുവെങ്കിലും അവിടെ ജയിക്കാനായിരുന്നു ഇട. പക്ഷേ, ഈ വിജയത്തിനെ വ്യത്യസ്തമാക്കുന്നത് ആ ചെറുപ്പക്കാരൻ പറഞ്ഞ രാഷ്ട്രീയമാണ്. അമേരിക്കയിൽ വർഷങ്ങളായി ഡെമോക്രാറ്റുകൾ പറയാതെ ഒഴിവാക്കിയിരുന്ന ഇടതുപക്ഷ രാഷ്ട്രീയം അയാൾ വിചാരവായ്‌പിനെക്കാൾ വികാരവായ്‌പോടെ പറഞ്ഞു.

'ന്യൂയോർക്കിലെ പാവപ്പെട്ടവരുടെ ജീവിതസൗകര്യങ്ങൾ ഞാൻ മെച്ചപ്പെടുത്താം' എന്നാണ് അയാൾ പറഞ്ഞത്, അമേരിക്കയെ വീണ്ടും ലോകശക്തിയാക്കാം എന്നല്ല. ആഗോളശക്തിയുടെ പേശീബലമുള്ള ദേശാഭിമാനത്തിൻ്റെ സമ്പന്നസ്വപ്നമല്ല മംദാനി വിറ്റത്, മറിച്ച് ന്യൂയോർക്കിലെ ഇടത്തരക്കാരൻ്റെ വീട്ടുവാടക കുറയ്ക്കാൻ ശ്രമിക്കുമെന്നാണ്. അത് അയാൾ പറഞ്ഞത് പരമ്പരാഗതമായി റിപ്പബ്ലിക്കൻ നേതാക്കളോ ഡെമോക്രറ്റുകളോ പറയുന്ന മുനയൊടിഞ്ഞ, സ്വപ്നങ്ങളുടെ ശവകുടീരമായ ഔപചാരിക രാഷ്ട്രീയഭാഷയിൽ ആയിരുന്നില്ല. ന്യൂയോർക്കിലെ സാധാരണക്കാരും കുടിയേറ്റക്കാരും ദരിദ്രരും കുടുംബം പോറ്റാൻ പണിപ്പെടുന്ന സ്ത്രീകളും പൊതുരാഷ്ട്രീയബോധത്തിൽ അസ്പർശ്യരായി തീർന്ന മുസ്ലീങ്ങളും മംദാനിയ്ക്കു ചുറ്റും പ്രത്യാശാസ്വപ്നങ്ങളുടെ ചിത്രശലഭങ്ങൾ പറക്കുന്നതുകണ്ടു, സ്വപ്നത്തിൽ നിന്നും വിരുന്നുവരാറുള്ള ചിത്രശലഭങ്ങൾ. ആ ചിത്രശലഭങ്ങൾ എന്തെങ്കിലും ദിശാസൂചനകൾ നൽകുന്നുണ്ടോ? നെഹ്രുവിയൻ സ്വപ്നങ്ങളിൽ നിന്നും പിൻമാറി ദീർഘനിദ്രയിലായിപ്പോയ ഇന്ത്യയിലെ കോൺഗ്രസ്സ് പാർട്ടിയെ പണ്ടേ ഉപേക്ഷിച്ച ആ ചിത്രശലഭങ്ങൾ തിരികേ വന്ന് രാഹുൽ ഗാന്ധിയ്ക്കു ചുറ്റും പറക്കുന്നുണ്ടോ ? മംദാനിയുടേയും രാഹുലിന്റെയും ഭാഷയിലെ സമാനതകളിൽ അതുകാണാം. എന്നാൽ ഇന്ത്യൻ രാഷ്ട്രീയ സങ്കീർണത ന്യൂയോർക്ക് നഗരത്തിന്റെ സങ്കരസങ്കീർണതയേക്കാൾ വിശാലവും വിപുലവും ഇന്നും നഗരഭാവം കൈക്കൊള്ളാത്തവിധം ഗ്രാമീണവുമാണ്. ന്യൂയോർക്ക് നഗരത്തിന്റെ ഒരു പ്രത്യേകത അവിടെ ആരും സ്വയം സാധാരണക്കാർ, സമ്പന്നർ, ദരിദ്രർ എന്നൊന്നും കരുതാറില്ല എന്നതാണ്. ആ നഗരത്തിന്റെ ചരിത്രത്തിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന ഒരു 'ന്യൂയോർക്ക് സ്വത്വ'മുണ്ട്.

Continue reading