‘അമ്മ വെള്ളം ചോദിച്ചപ്പോൾ കൊടുക്കാനായില്ല, അന്ന് രാത്രി മരിക്കുകയും ചെയ്തു’; വികാരാധീനനായി അർഷാദ് വർസി

അർഷാദ് വാർസി| ഫോട്ടോ: PTI
അർഷാദ് വാർസി| ഫോട്ടോ: PTI

തന്റെ അമ്മയുടെ വേർപാടുമായി ബന്ധപ്പെട്ട് മനസ്സിൽ ഇപ്പോഴും പേറുന്ന കുറ്റബോധത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ അർഷദ് വാർസി. അടുത്തിടെ രാജ് ഷമാനിയുമായുള്ള പോഡ്കാസ്റ്റ് ഷോയിലാണ് അര്‍ഷാദ് വികാരാധീനനായി ഇക്കാര്യം പറഞ്ഞത്. അർഷാദിൻ്റെ പതിനാലാം വയസ്സിലാണ് അമ്മ മരിക്കുന്നത്. 

വൃക്കരോഗത്തെത്തുടർന്ന് ഡയാലിസിസിന് വിധേയയായിരുന്ന അമ്മയ്ക്ക് വെള്ളം നൽകരുതെന്ന് ഡോക്ടർമാർ കുടുംബത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. “അമ്മ എപ്പോഴും വെള്ളം ചോദിച്ചിരുന്നു, ഞാൻ പറ്റില്ലെന്ന് പറഞ്ഞുകൊണ്ടിരുന്നു. അവർ മരിക്കുന്നതിന് തലേന്നാണ് എന്നെ വിളിച്ചത്. അന്ന് രാത്രി അവർ അന്തരിച്ചു, അത് എന്നെ തകർത്തു കളഞ്ഞു,” അർഷാദ് പറയുന്നു. അന്ന് വെള്ളം നൽകിയാൽ അമ്മയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നാണ് പേടിച്ചിരുന്നത്. എന്നാൽ താൻ അവർക്ക് വെള്ളം നൽകേണ്ടതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പലപ്പോഴും നമ്മൾ തീരുമാനങ്ങൾ എടുക്കുന്നത് ആ വ്യക്തിയുടെ ആഗ്രഹങ്ങളെ അടിസ്ഥാനമാക്കിയല്ല, മറിച്ച് നമ്മുടെ കുറ്റബോധം അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം വിലയിരുത്തി.

മാതാപിതാക്കൾ മരിച്ചപ്പോൾ താൻ കരഞ്ഞില്ലെന്നും വീടിന്റെ കാര്യങ്ങൾ നോക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും എന്നാൽ ആഴ്ചകൾക്കുശേഷം എല്ലാം ഒരുമിച്ചു തന്നെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നുണ്ട്.

Content Highlights: Bollywood actor Arshad Warsi shares his deep-seated guilt and regret over his mother`s passing during a podcast.