ഇ.എസ്.എ.: ആശങ്കവേണ്ടെന്നും കൃത്യമായ പരിഹാരംകാണുമെന്നും മുഖ്യമന്ത്രി

ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മുക്കം : പരിസ്ഥിതിലോല മേഖല (ഇ.എസ്.എ.) കരടുവിജ്ഞാപനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജില്ലാകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇ.എസ്.എ. വിഷയത്തിൽ ജില്ലയിലെ മലയോരജനതയുടെ ആശങ്കകളും ആവശ്യങ്ങളും പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റി നിവേദനം നൽകിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും കേന്ദ്ര വിദഗ്ധ സമിതിയുമായും, മുഖ്യമന്ത്രിയും മന്ത്രിമാരും ചർച്ച നടത്തുമെന്നും

ജനവാസമേഖലയ്ക്കും പൊതുസമൂഹത്തിനും യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാകാത്ത രീതിയിൽ കൃത്യമായ പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും ഭാരവാഹികൾ പറഞ്ഞു. ജനവാസ മേഖലകൾ, കൃഷിഭൂമികൾ, തോട്ടഭൂമികൾ, സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ, റിസർവോയറുകൾ എന്നിവ പരിസ്ഥിതിലോല മേഖലയിൽനിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. റവന്യൂ വില്ലേജിന്റെ പേരിൽ ഇ.എസ്.എ. അറിയപ്പെടരുന്നതെന്നും, അങ്ങനെയാണ് അറിയപ്പെടുന്നതെങ്കിൽ റവന്യൂ ഭൂമിയിൽ ഇ.എസ്.എ. നിയമങ്ങൾ ബാധകമല്ലെന്ന് കൃത്യമായി രേഖപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട്‌ ശുപാർശ ചെയ്യണമെന്നും നിവേദനത്തിൽ പറയുന്നു.

പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫിനെയും കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖിനെയും നേരിൽക്കണ്ട് ജനങ്ങളുടെ ആശങ്കകളും ബുദ്ധിമുട്ടികളും പങ്കുവെച്ച ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ സണ്ണി ജോസഫിനും നിവേദനം കൈമാറി.

എം.എൽ.എ.മാരായ സി.കെ. കാസിം, വി.ടി. സൂരജ് എന്നിവർക്കൊപ്പമാണ് ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികളായ ബിജു താന്നിക്കാകുഴി, പ്രേംജി ജെയിംസ്, ജിതേഷ് മുതുകാട്, അലക്സ് ചെമ്പകശ്ശേരി, മനോജ് വാഴേപറമ്പിൽ എന്നിവർ മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നൽകിയത്.