ലഹരിക്കെതിരേ പോരാട്ടം ശക്തമാക്കണം- മാതാ അമൃതാനന്ദമയി ദേവി

അമൃതപുരി (കൊല്ലം): ലഹരിക്കെതിരേ ശക്തമായ പോരാട്ടം സമൂഹത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുണ്ടാവണമെന്ന് മാതാ അമൃതാനന്ദമയി ദേവി. ലഹരിക്കെതിരായ പോരാട്ടത്തിൽ പുതിയ പോർമുഖം തുറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്ന വികസിത ഭാരതത്തിന് ലഹരിമുക്ത യുവത്വം എന്ന പ്രചരണ പരിപാടിയിൽ പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമ്മ.
ലഹരി ഉപയോഗം ഉപരിപ്ലവമായ പ്രശ്‌നമല്ല. അത് വളരെ ആഴങ്ങളിലേക്ക് പോയിട്ടുണ്ട്. ഒരു വ്യക്തി നശിച്ചാൽ നശിക്കുന്നത് ഒരു സമൂഹമാണ്. മൂല്യങ്ങളാണ് എന്ന ചിന്തിയിൽ ലഹരിക്കെതിരേ ശക്തമായ അവബോധം സൃഷ്ടിക്കണമെന്നും അമ്മ പറഞ്ഞു.
കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയിൽ മാതാ അമൃതാനന്ദമയി മഠവും മഠത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റുമായി 750-ലധികം കേന്ദ്രങ്ങളിലൂടെ ലക്ഷക്കണക്കിന് പേരാണ് ഈ പദ്ധതിയുടെ ഭാഗമാകുന്നത്. യുവജനങ്ങളാണ് സാമൂഹിക മാറ്റത്തിനുള്ള ഏറ്റവും വലിയ ശക്തിയെന്ന അമ്മയുടെ വീക്ഷണത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട്, 2014 ഒടുവിൽ അമൃത വിശ്വ വിദ്യാപീഠത്തിലെ 'സെന്റർ ഫോർ റിസർച്ച് ഇൻ ആക്‌സസിബിൾ ടെക്‌നോളജീസ് ഫോർ എജുക്കേഷൻ തുടക്കമിട്ട അമൃത അവെയർനസ് അംബാസിഡേഴ്‌സ് പദ്ധതിയിലൂടെ, ലഹരി ഉപയോഗ പ്രതിരോധം, ആരോഗ്യകരമായ ജീവിതശൈലി, മൊബൈൽ-ഇന്റർനെറ്റ് ഉപയോഗത്തിലെ സുരക്ഷിതത്വം എന്നിവയെക്കുറിച്ച് യുവാക്കളെയും സമൂഹത്തെയും ബോധവത്കരിക്കാൻ കൗമാരക്കാരെ പ്രാപ്തരാക്കുന്നുണ്ട്.
അമൃതപുരിയിൽ രാവിലെ 11 മണിക്ക് നടന്ന പരിപാടിയിൽ അമ്മയും മുതിർ സന്യാസി-സന്യാസിനിമാരും ബ്രഹ്‌മചാരി- ബ്രഹ്‌മചാരിണിമാരും ആശ്രമ അന്തേവാസികളും വിദ്യാർഥികളും അണിചേർന്നു. ലഹരിവിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കുഴിത്തറ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്‌ളാഷ്‌മോബും ശ്രദ്ധേയമായി.