ഒരിക്കലും മുങ്ങിപ്പോകാത്ത മനുഷ്യൻ! ഹ്യൂമൻ കോർക്ക്

റ്റാലിയൻവംശജനായ ആഞ്ജലോ ഫാറ്റിക്കോണി (Angelo Faticoni) ഒരത്ഭുതം തന്നെയായിരുന്നു. വെള്ളത്തിൽ ഒരിക്കലും മുങ്ങിപ്പോകാത്ത അദ്ദേഹം 'ഹ്യൂമൻ കോർക്ക്' എന്നാണ് അറിയപ്പെട്ടിരുന്നത്.

ഒരിക്കൽ കാലിൽ ഇരുപത് പൗണ്ട് ഭാരമുള്ള ഈയക്കട്ട കെട്ടി ആഞ്ജലോയെ വെള്ളത്തിലിട്ടു. എന്നിട്ടെന്താ ആഞ്ജലോ പൊങ്ങിത്തന്നെ കിടന്നു!

മറ്റൊരവസരത്തിൽ ആഞ്ജലോയുടെ ശരീരത്തിൽ പീരങ്കിയുണ്ടകൾ കൊളുത്തിയ ചങ്ങലകൾ ബന്ധിച്ച് വെള്ളത്തിലേക്കിട്ടു. ഏവരും നോക്കിനിൽക്കെ ആഞ്ജലോയുടെ ശരീരം ജലോപരിതലത്തിൽതന്നെ കാണപ്പെട്ടു. 

തന്റെയീ അത്ഭുതസിദ്ധി പ്രദർശിപ്പിക്കുക അദ്ദേഹത്തിന്റെ പതിവുപരിപാടിയായി. ധാരാളം ആളുകൾ ആഞ്ജലോയുടെ പ്രദർശനം കാണാനെത്തിയിരുന്നു. ഒരിക്കൽ ചിലരുടെ ആഗ്രഹപ്രകാരം ഒരു കസേരയിൽ ബന്ധിക്കപ്പെട്ട അദ്ദേഹം ഹഡ്‌സൺ നദി കടന്ന് മറുകരയെത്തുകയുണ്ടായി.

ഒരിക്കലും മുങ്ങിപ്പോകാത്ത ശരീരം! അതിന്റെ ശാസ്ത്രീയവശം മനസ്സിലാക്കാൻ ഡോക്ടർമാർ അദ്ദേഹത്തെ പരിശോധിച്ചു. എന്നാൽ ഒരു സാധാരണ മനുഷ്യന്റെതിൽനിന്ന് വ്യത്യസ്തമായതൊന്നും അവർക്ക് കണ്ടെത്താനായില്ല.

''എന്റെയീ കഴിവിന്റെ രഹസ്യം ഒരിക്കൽ ഞാൻ വെളിപ്പെടുത്താം.'' അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ 1931-ൽ ഫ്ളോറിഡയിലെ ബന്ധുക്കളെ സന്ദർശിക്കാൻ പോയ ആഞ്ജലോ അവിടെവെച്ച് മരിച്ചു. അതോടെ അദ്ദേഹത്തിന്റെ സിദ്ധിയുടെ രഹസ്യവും മണ്ണടിഞ്ഞു.

ദി ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ആഞ്ജലോയുടെ ചരമവാർത്ത

പ്രമുഖ അന്താരാഷ്ട്ര പത്രമായ ദി ന്യൂയോർക്ക് ടൈംസ് (The New York Times) 'Human Cork dies, secret untold' (ഹ്യൂമൻ കോർക്ക് അന്തരിച്ചു, രഹസ്യം വെളിപ്പെടുത്തിയില്ല) എന്ന തലക്കെട്ടിലാണ് അദ്ദേഹത്തിന്റെ ചരമവാർത്ത നൽകിയത്.

Content Highlights: Angelo Faticoni was known as the 'Human Cork' for his inability to sink in water