തളിപ്പറമ്പ് റവന്യൂ ടവർ ജനുവരിയോടെ പൂർത്തിയാകും

തളിപ്പറമ്പ് : താലൂക്ക് ഓഫീസിനു സമീപം നിർമിക്കുന്ന റവന്യൂടവർ ജനുവരിയോടെ ഉദ്ഘാടനത്തിനൊരുങ്ങും. നഗരഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുംവിധം അഞ്ചുനിലകളിൽ കെട്ടിടം പണിയാനായിരുന്നു പദ്ധതി. 15 കോടി രൂപയാണ് പ്രതീക്ഷിച്ച ചെലവ്. എന്നാൽ ഇപ്പോൾ ഒന്നാംഘട്ടം നിർമാണം മൂന്നുനിലകളിൽ മാത്രമൊതുങ്ങി. പദ്ധതിത്തുക കുറച്ചതാണ് രണ്ടുനില ഒഴിച്ചിടാൻ കാരണം.
മാസങ്ങളായി പ്രവൃത്തി തുടങ്ങിയിട്ട്. ആർ.ഡി.ഒ. ഓഫീസ്, താലൂക്ക് ഓഫീസ് എന്നിവ പൂർണമായും പുതിയ കെട്ടിടത്തിലായിരിക്കും. താഴത്തെനിലയിൽ തളിപ്പറമ്പ് വില്ലേജ് ഓഫീസ് പ്രവർത്തിക്കും. കാൻറീനുമുണ്ടാകും. വാഹന പാർക്കിങ്ങിനും കെട്ടിടത്തിന്റെ താഴെയാണ് സൗകര്യമൊരുക്കുന്നത്. നിലവിൽ മിനി സിവിൽ സ്റ്റേഷനിലുള്ള റവന്യൂ ഡിവഷണൽ ഓഫീസ് പുതിയ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുക. മൂന്നാം നിലയിൽ താലൂക്ക് ഓഫീസ്. ഇപ്പോൾ താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്ന
1910-ൽ നിർമിച്ച ഓടിട്ട കെട്ടിടം അതേപടി നിലനിർത്താനാണ് തീരുമാനം. ആദ്യകാലത്ത് റിമാൻഡ് തടവുകാരെ പാർപ്പിച്ച സെല്ലുകളോടു കൂടിയ ഈ കെട്ടിടം ചരിത്രസ്മാരകമാക്കിയാണ് നിലനിർത്തുക. വർഷംങ്ങളോളം തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ, ഡിവൈ.എസ്.പി. ഓഫീസ് ഉൾപ്പെടെ പ്രവർത്തിച്ച കെട്ടിടം കൂടിയാണിത്.