അവസാന രാസായുധവും നിർവീര്യമാക്കപ്പെടുമ്പോഴും വിസ്മൃതമാവാതെ ആ വിഷലിപ്ത ചരിത്രം

1915 ഏപ്രിൽ 22. ഒന്നാം ലോക മഹായുദ്ധം പോർ മുഴക്കുന്ന ഒരു സായാഹ്നം. ജർമനിയും ഫ്രാൻസും തമ്മിലുള്ള യുദ്ധകാഹളം മുഴങ്ങി. ജർമനിയുടെ കുതിരപ്പടയെ കാത്തുനിന്ന ഫ്രഞ്ച് സേനയ്ക്കു മുന്നിലേക്ക് ജർമൻ സേന കൂറ്റൻ ഇരുമ്പ് സിലിണ്ടറുകൾ നിരത്തി വെച്ചു. പകച്ചുനിന്ന ഫ്രഞ്ച് സേനയ്ക്കിടയിലേക്ക് ആറായിരത്തിലധികം വരുന്ന സിലിണ്ടറുകൾ ജർമനി ഒന്നിച്ചു തുറന്നു വിട്ടു. നിമിഷങ്ങൾക്കകം പുറത്തു വന്ന ടൺ കണക്കിന് ക്ലോറിൻ വാതകം ഫ്രഞ്ച് സേനയെ ഒന്നടങ്കം വിഴുങ്ങി. ലോകത്തെ ശ്വാസം മുട്ടിച്ച രാസയുദ്ധത്തിനായിരുന്നു അന്ന് തുടക്കം കുറിച്ചത്.