കാവുതീണ്ടുമ്പോൾ; ചെമ്പട്ടും ചിലമ്പും തെറിപ്പാട്ടും... കൊടുങ്ങല്ലൂരിലെ കോമരങ്ങൾ ചരിത്രം പറയുമ്പോൾ

കാര്‍ഷികവൃത്തി തുടങ്ങിയപ്പോള്‍ മുതലുള്ള മനുഷ്യന്റെ പ്രകൃത്യാരാധനയുടെ ശേഷിപ്പുകളാണ് കൊടുങ്ങല്ലൂര്‍ ഭരണിയെ മറ്റ് ഉത്സവങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. ഉര്‍വരതാ ആരാധനയും കൊയ്ത്ത് ഉത്സവവും വേടരുടെയും വേലരുടെയും അവകാശങ്ങളുമൊക്കെയായി മലയാളിയുടെ വിശ്വാസചരിത്രം ഭരണിയില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. ഭദ്രകാളീ ആരാധനയിലൂന്നിയ കേരളത്തിന്റെ കാവുചരിത്രത്തിന്റെ നേരുദാഹരണമാണ് കൊടുങ്ങല്ലൂര്‍ കുരുമ്പക്കാവിലെ ഭരണി ഉത്സവം. പേരില്‍ മാത്രമേ ഇന്ന് കാവ് ഉള്ളൂവെങ്കിലും ചടങ്ങുകളില്‍ ഇന്നും ചരിത്രത്തിന്റെ ശേഷിപ്പുകള്‍ അവശേഷിക്കുന്നു. തെറിപ്പാട്ടും കോഴിവെട്ടും തലവെട്ടിപ്പൊളിക്കുന്ന കോമരങ്ങളുമൊക്കെയായി ഭയത്തിന്റെയും അദ്ഭുതത്തിന്റെയും ലോകമാണ് കൊടുങ്ങല്ലൂര്‍ ഭരണി മലയാളിക്ക് സമ്മാനിക്കുന്നത്.
കേരളത്തിന്റെ വിശ്വാസചരിത്രത്തില്‍ പ്രഥമസ്ഥാനമാണ് കൊടുങ്ങല്ലൂരിനുള്ളത്. കേരളത്തില്‍ ഉണ്ടായിട്ടുള്ളതും നിലനില്‍ക്കുന്നതുമായ എല്ലാ വിശ്വാസങ്ങളും ഉണ്ടായിരുന്നയിടം. സംഘകാലഘട്ടത്തിലെ പ്രധാന തുറമുഖ നഗരമായിരുന്നു കൊടുങ്ങല്ലൂര്‍. നാനാദേശത്തുനിന്നും ആ തുറമുഖ നഗരത്തിലേക്ക് എത്തിയവര്‍ കച്ചവടത്തിനൊപ്പം അവരുടെ വിശ്വാസങ്ങളും കൊടുങ്ങല്ലൂരിലേക്ക് വ്യാപിപ്പിച്ചു. ജൈന, ബുദ്ധ മതങ്ങള്‍ കൊടുങ്ങല്ലൂരില്‍ വലിയതോതില്‍ അവരുടെ വിഹാരങ്ങള്‍ സ്ഥാപിച്ചു. മുസ്‌ലിം, ക്രിസ്ത്യന്‍ മതങ്ങള്‍ ഇന്ത്യയിലേക്ക് എത്തിയതുതന്നെ കൊടുങ്ങല്ലൂര്‍ വഴിയാണ്. അതിനുംമുമ്പേ നിലനിന്നിരുന്നതാണ് കൊടുങ്ങല്ലൂര്‍ കാവ് എന്ന് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ലിഖിതരേഖകള്‍ കുറവെങ്കിലും കാവിലെ മിക്ക ആചാരങ്ങള്‍ക്കും ഗോത്രകാലത്തോളം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. സംഘകാലഘട്ടവുമായി ബന്ധപ്പെട്ടാണ് കൊടുങ്ങല്ലൂര്‍ കാവിന്റെ ചരിത്രം ഏറെ പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്.
Content Highlights: kodungallur bharani an exceptional festival of kerala