ദേശീയപാത ഇനി വലയ്ക്കില്ല

സംരക്ഷണഭിത്തി പുനർനിർമാണത്തിന് 26 ലക്ഷം രൂപയുടെ പദ്ധതി

പീരുമേട് : ദേശീയപാതയിൽ കഴിഞ്ഞ മഴയിൽ ഇടിഞ്ഞുപോയ സംരക്ഷണഭിത്തികളുടെ പണി തുടങ്ങി. മുപ്പത്തിയഞ്ചാം മൈലിനും കുട്ടിക്കാനത്തിനും ഇടയിലുള്ള മലയോരപാതയിൽ ഒൻപതിടങ്ങളിലാണ് കഴിഞ്ഞ മഴയിൽ മണ്ണിടിച്ചിലുണ്ടായത്. ഇതിൽ കടുവാപ്പാറ, അമലഗിരി എന്നിവിടങ്ങളിൽ റോഡിന്റെ സംരക്ഷണഭിത്തിയടക്കം തകരുകയും ചെയ്തു. അന്ന് മുതൽ ഈ രണ്ട് ഇടങ്ങളിലും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റോഡിന്റെ ഒരു ഭാഗത്തുകൂടി മാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനും ഇത് കാരണമാകുകയും സഞ്ചാരികളും ശബരിമല തീർഥാടകരും ആംബുലൻസുകളും മണിക്കൂറുകളോളം കുരുക്കിൽപ്പെടുന്നത് പരാതികൾക്കിടയാക്കുകയും ചെയ്തിരുന്നു.തകർന്ന റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി 26 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ശബരിമല തീർഥാടനകാലം തുടങ്ങുന്നതിന് മുമ്പ് പണികൾ തീർത്ത് മലയോര റോഡിലൂടെയുള്ള ഗതാഗതം സുഗമമാക്കുകയാണ് ദേശീയപാതാ അധികാരികളുടെ ലക്ഷ്യം.