തോട്ടത്തിൽനിന്നുയർന്ന ചരിത്രം

മൂന്നാർ : തെക്കിന്റെ കശ്മീരിലെ തേയിലത്തോട്ടത്തിൽ ചരിത്രത്തിലേക്ക് ഒരു നാഴികക്കല്ലുകൂടി. ഇവിടത്തെ രണ്ട് വനിതകൾ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ.) കൊച്ചി മഹായിടവകയിൽ വൈദികരായി പട്ടം സ്വീകരിച്ചു. റവ. ഇന്ദിരാ അയ്യപ്പൻ (49), റവ. വിജയാ കറുപ്പുസ്വാമി (48) എന്നിവരാണ് മൂന്നാർ സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ചിൽ വൈദികശുശ്രൂഷയിലേക്ക് അഭിഷിക്തരായത്.
ഇരുവരും കഴിഞ്ഞ രണ്ടര വർഷമായി മൂന്നാറിലെ വിവിധ സി.എസ്.ഐ. പള്ളികളിൽ ഡീക്കന്മാരായി (ശെമ്മാശന്മാർ) സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.
വാഗവരൈയിലെ തേയിലത്തോട്ടത്തിലാണ് റവ. വിജയ ജനിച്ചുവളർന്നത്. മാതാപിതാക്കൾ തോട്ടം തൊഴിലാളികളായിരുന്നു. താമസം എസ്റ്റേറ്റ് ലയത്തിലും. വാഗവരൈ സി.എസ്.ഐ. ഹോളി ട്രിനിറ്റി ചർച്ചിലെ അംഗമാണ്. മൂന്നാറിലെ ലക്ഷ്മി എസ്റ്റേറ്റിൽ വളർന്ന റവ. ഇന്ദിര, മറയൂർ സി.എസ്.ഐ. സെയ്ന്റ് ജോൺസ് ചർച്ചിലെ അംഗമാണ്. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തെ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽനിന്ന് ബാച്ചിലർ ഓഫ് ഡിവൈനിറ്റി (ബി.ഡി.) ബിരുദം നേടി.
‘‘പൗരോഹിത്യത്തിലേക്കുള്ള ഉയർച്ച എനിക്ക് യഥാർഥ ശാക്തീകരണമാണ്’’ -ഇരുവരും പറയുന്നു.