കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം;3 മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓമശ്ശേരി സ്വദേശിയാണ് കുഞ്ഞ്. യുവാവ് അന്നശ്ശേരി സ്വദേശിയുമാണ്. മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. ഇരുവരുടേയും വീടുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ജലത്തിന്റെ സാംപിളുകള്‍ ശേഖരിച്ചു.
കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ നാലാം ക്ലാസുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടി നീന്തല്‍ പരിശീലിച്ച കുളത്തില്‍ ഉള്‍പ്പെടെ ആരും ഇറങ്ങരുതെന്നാണ് നിര്‍ദേശം.
Content Highlights: two more test positive for amoebic encephalitis calicut medical college